} -->

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം 2)

ശിയാ വഞ്ചനകളുടെ ചരിത്രത്തിലൂടെ (ഭാഗം രണ്ട്)

ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി

👉ഭാഗം ഒന്ന് 

 

ബുവൈഹികളുടെ വഞ്ചനകൾ

 


അബ്ബാസികൾക്കെതിരെ രംഗത്ത് വന്ന ദൈലമിലെ ബുവൈഹികൾ ഖുറാസാൻ ശീറാസ് തുടങ്ങി പല ദേശങ്ങളും കീഴടക്കി. അന്നത്തെ അബ്ബാസി ഖലീഫ റാളി ബില്ലയുടെ മന്ത്രി അബൂ അലി മുഹമ്മദ് ബിൻ അലി, ശീഈ വിശ്വാസിയായിരുന്നു അയാൾ, അബ്ബാസികളെ അധികാരത്തിൽ നിന്നും പുറംതള്ളി ശിയാക്കളായ ബുവൈഹികളെ അധികാരത്തിലേറ്റാൻ രഹസ്യനീക്കങ്ങൾ നടത്തി. അയാൾ രഹസ്യമായി ബുവൈഹികൾക്ക് കത്തെഴുതി ബഗ്ദാദ് ആക്രമിക്കാൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഹി. 334ൽ ബുവൈഹികൾ മുഇസ്സുദ്ദൗലയുടെ നേതൃത്വത്തിൽ ബഗ്ദാദ് കീഴടക്കി. ഖലീഫയെ നിഷ്കാസനം ചെയ്തു. തലസ്ഥാനം കൊള്ളയടിച്ചു യാതൊരു അധികാരവുമില്ലാതെ ഫദ്‌ല് ബിൻ മുഖതദിർ ഖലീഫയായി തുടർന്നു. അധികാരം മുഴുവൻ മുഇസ്സുദ്ദൗലയിൽ നിക്ഷിപ്തമായി. (അസ്സുലൂക് ലിമഅ്‌രിഫതി ദുവലിൽ മുലൂക് 1/25)

ഹി. 352ൽ ബുവൈഹികൾ മുഹറം പത്തിന് അങ്ങാടി അടച്ചു പൂട്ടി. സ്മാരക കുംഭങ്ങൾ സ്ഥാപിച്ചു. സ്ത്രീകൾ മുടി അഴിച്ച് അങ്ങാടിയിൽ നെഞ്ചത്ത് അടിച്ചു. ഹുസൈൻ(റ)യുടെ പേരിൽ ആർത്തുവിളിച്ച് പ്രകടനം നടത്തി. അധികാരം അവർക്കൊപ്പമായതിനാൽ, അഹ്‌ലുസ്സുന്നക്ക് ഈ പ്രവർത്തി തടയാൻ സാധിച്ചില്ല. അത് പിന്നീട് ശക്തമായി തുടർന്നുവന്നു. ഈജിപ്തിൽ ഫാത്തിമി ഭരണകാലത്ത് തുടങ്ങിവെച്ച ശിയാ ആഘോഷങ്ങൾ സലാഹുദ്ധീൻ അയ്യൂബിയുടെ കാലത്ത് നടന്ന ശുദ്ധീകരണത്തോടെ, നിലച്ചുപോയി. പിന്നീട് ബുവൈഹികൾ ഗദീർ ആഘോഷവും നടപ്പാക്കി. സുന്നി ഭരണാധികാരിയായ അബ്ബാസി ഖലീഫയെ അസ്ഥിരപ്പെടുത്താൻ ബുവൈഹി ശിയാക്കൾ ശ്രമിച്ചു കൊണ്ടിരുന്ന വേളയിൽ യൂറോപ്പ് മുസ്ലിം രാഷ്ട്രങ്ങളെ നശിപ്പിക്കാൻ കച്ചകെട്ടി കൊണ്ടിരുന്നു.

റോമൻ ഭരണാധികാരി തഖ്ഫൂറിന്റെ കിരാത ചെയ്തികളെക്കുറിച്ച് ഇബ്നു കസീർ പറയുന്നത് കാണുക: "ഈ ശപിക്കപ്പെട്ടവൻ, കഠിനഹൃദയനും അതിക്രൂരനും കടുത്ത സത്യനിഷേധിയും തന്റെ കാലത്ത് മുസ്ലിംകളോട് ഏറെ ദയാരഹിതനായി പെരുമാറിയവനുമാണ് തന്റെ കാലത്ത് ധാരാളം തീരദേശങ്ങൾ - അല്ലാഹു അവനെ ശപിക്കട്ടെ – അയാൾ കയ്യേറി അവയിലധികവും കയ്യൂക്ക് കൊണ്ട് മുസ്ലിംകളിൽ നിന്ന് പിടിച്ചടക്കിയതാണ്. അന്നത്തെ റോമാ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേർത്തു. അക്കാലത്തെ മുസ്ലിംകളുടെ വീഴ്ചകളും, നീചമായ ബിദ്അത്തുകൾ അവർക്കിടയിൽ വ്യാപിച്ചതും പൊതുജനങ്ങളും പണ്ഡിതന്മാരും അല്ലാഹുവിനെ ധിക്കരിച്ചതും ബിദ്അത്ത്, ശീഇസം, ധിക്കാരം എന്നിവ വർധിച്ചതും ഇതിന് കാരണമാണ്. അഹ്‌ലുസ്സുന്ന അവർക്കിടയിൽ അടിച്ചമർത്തപ്പെട്ടു. അപ്പോൾ ശത്രുക്കൾ അവർക്കുമേൽ ആധിപത്യമുറപ്പിച്ചു. അവരുടെ പക്കലുള്ള നാടുകൾ കവർന്നെടുത്തു. ഭയവും പ്രയാസങ്ങളും അസ്ഥിരതയും വരിഞ്ഞുമുറുക്കി ശത്രുക്കൾ വന്ന് വാതിലിൽ മുട്ടുന്ന ഭയത്താൽ അസ്വസ്ഥരായി ദേശങ്ങൾ താണ്ടിക്കൊണ്ടിരുന്നു. (അൽബിദായ 11/243) ഇയാൾ ഹി. 351ൽ രണ്ട് ലക്ഷം പോരാളികളുമായി ഹലബിലെത്തി ഭീകരതാണ്ഡവമഴിച്ചു വിട്ടപ്പോൾ അവിടുത്തെ ഭരണാധികാരി ശിയാ വിശ്വാസിയായ സൈഫുദ്ദൗല ഒളിച്ചോടുകയാണുണ്ടായത്. പുരുഷന്മാരെ കൊന്നൊടുക്കുകയും കുട്ടികളെയും സ്ത്രീകളെയും തടവുപുള്ളികളാക്കുകയും പള്ളികൾ കുതിരപ്പന്തികളാക്കുകയും ചെയ്തു. ശിയാ ഭരണത്തിന്റെ തിക്ത ഫലങ്ങളാണ് ഇതൊക്കെ എന്ന് അറിയുക. ഈ ചരിത്രമാണ് ഇപ്പോൾ വീണ്ടും മുസ്ലിം ലോകത്ത് ആവർത്തിക്കുന്നത്.

ഹി. 354ൽ മുഹറം ആഘോഷവേളയിൽ അങ്ങാടികൾ അടച്ചു. ആർത്തട്ടഹസിച്ചു സ്ത്രീകൾ രംഗത്തിറങ്ങി. അവർ സുന്നികളുമായി ഏറ്റുമുട്ടി. ഈ അവസരം മുതലാക്കി റോമൻ രാജാവ് വലിയ സൈന്യവുമായി വന്നു. "മസീസാ" പിടിച്ചടക്കി നാട്ടുകാരെ കൊന്നൊടുക്കി. രണ്ട് ലക്ഷത്തോളം പേരെ ബന്ധികളാക്കി പിടിച്ചു കൊണ്ടുപോയി. പിന്നീട് ത്വർസൂസിലെത്തിയ അദ്ദേഹം ആ നാട്ടുകാരെ പുറത്താക്കി. അവിടുത്തെ പള്ളി കുതിരപ്പന്തിയാക്കി മാറ്റി. മിമ്പർ അഗ്നിക്കിരയാക്കുകയും പള്ളികളിലെ തൂക്കുവിളക്കുകൾ തന്റെ നാട്ടിലെ ചർച്ചുകളിലേക്ക് കൊടുക്കുകയും ചെയ്തു. (അൽബിദായ 11/254).

 

ബാഗ്ദാദ് ചുട്ടുചാമ്പലാക്കാൻ താർത്താരികളെ വിളിച്ചുവരുത്തിയ ശിയാക്കൾ

ഹി. 646ലെ സംഭവ വികാസങ്ങൾ പ്രതിപാദിക്കവെ ഇബ്നു കസീർ(റ) പറയുന്നത് കാണുക: "ഈ വർഷത്തിന്റെ തുടക്കം താർത്താരി നേതാവ് ചെങ്കിസ്ഖാന്റെ സൈനിക നേതൃത്വത്തിലുണ്ടായിരുന്ന രണ്ട് അമീറുമാരുടെ നേതൃത്വത്തിൽ താർത്താരികൾ ബഗ്ദാദിലെത്തി. മൗസിൽ ഭരണാധികാരിയുടെ സൈനിക സഹായം അവർക്ക് ലഭിച്ചു. താർത്താരികളെ പേടിച്ച് റേഷനും, സമ്മാനങ്ങളും കാഴ്ചവസ്തുക്കളും അയാൾ കൊടുത്തയച്ചു. നാലു ഭാഗത്ത് നിന്നും അവർ ബാഗ്ദാദിനു നേരെ അസ്ത്രങ്ങൾ തൊടുത്തുവിട്ടു. രണ്ട് ലക്ഷത്തോളം വരുന്ന സൈന്യങ്ങളുമായാണ് ഹുലാഖു ഖാൻ പുറപ്പെട്ടത്. ഇറാഖ് ലക്ഷ്യം വെച്ച് ഹമദാനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഖലീഫയോട് പ്രധാനമന്ത്രി ഇബ്നുൽ അൽഖമി അദ്ദേഹത്തെ വശീകരിക്കാൻ വില പിടിപ്പുള്ള സമ്മാനങ്ങൾ കൊടുത്തയക്കാൻ പറഞ്ഞിരുന്നു. എന്നാൽ ഖലീഫയുടെ ഗുമസ്തൻ അയ്ബക് താർത്താരി രാജാവിനെ വശത്താക്കാനാണ് മന്ത്രി സമ്പത്ത് കൊടുത്തയക്കാൻ ആവശ്യപ്പെടുന്നതെന്ന് പറഞ്ഞുകൊണ്ട് കുറഞ്ഞ സമ്മാനം മാത്രം കൊടുത്തയച്ചാൽ മതിയെന്നു പറഞ്ഞു. അങ്ങനെ കൊടുത്തയച്ച പാരിതോഷികം ഹുലാഖു മുഖവിലക്കെടുത്തില്ല. തന്നെ നിസ്സാരനായി കണ്ട ഗുമസ്തനെയും സുലൈമാൻ ഷായെയും തന്റെ അടുത്തേക്കയക്കാനാവശ്യപ്പെട്ടു കൊണ്ട് ഹുലാഖു ഖലീഫക്ക് കത്തയച്ചു. എന്നാൽ ഖലീഫ അവരെ അയച്ചു കൊടുത്തില്ല. അതേ തുടർന്് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസിക്കാത്ത തന്റെ നിഷേധികളും അക്രമികളുമായ സൈന്യവുമായി അവർ ബഗ്ദാദിലെത്തി. കിഴക്കു നിന്നും പടിഞ്ഞാറു നിന്നും നഗരത്തെ ഉപരോധിച്ചു അബ്ബാസി സൈന്യം ദുർബലരും നിന്ദിതനുമായിരുന്നു. അവർക്ക് ശമ്പളം നൽകുന്നത് നഷ്ടമാണെന്ന് ഖലീഫയെ ബോധ്യപ്പെടുത്തി. സൈന്യത്തെ പിരിച്ച് വിടുന്നതിൽ ശിയാ വിശ്വാസിയായ പ്രധാനമന്ത്രി വിജയിച്ചിരുന്നു. ബാക്കി വന്ന പതിനായിരം പേരു പോലുമില്ലാത്ത സൈനികർ അങ്ങാടിയിലും പള്ളികളിലും ഭിക്ഷ യാചിച്ചു കഴിയുകയായിരുന്നു. അവരുടെ കാര്യത്തിൽ വിലപിച്ചു കൊണ്ട് മുസ്ലിംകളുടെ ദുരവസ്ഥയിൽ അനുശോചിച്ചു കൊണ്ട് കവികൾ കവിതയാലപിച്ചു. ഇതെല്ലാം സംഭവിച്ചത് റാഫിദിയായ മന്ത്രി ഇബ്നുൽ അൽഖമിയുടെ നിർദ്ദേശം ഖലീഫ സ്വീകരിച്ചത് കൊണ്ടായിരുന്നു. മുൻ വർഷം സുന്നികൾക്കും റാഫിദികൾക്കുമിടയിൽ വമ്പിച്ച ഏറ്റുമുട്ടൽ നടന്നിരുന്നു. റാഫിദികളുടെ പ്രദേശങ്ങൾ കൊള്ളയടിക്കപ്പെട്ടു. മന്ത്രിയുടെ ബന്ധുക്കളുടെ വീടുകളും അതിൽ പെട്ടിരുന്നു. അയാളുടെ വിദ്വേഷം വർദ്ധിക്കാൻ അത് കാരണമായി. ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരിൽ തന്ത്രം മെനയാൻ അത് അയാൾക്ക് ആവേശം ഉണ്ടാക്കി. ബാഗ്ദാദ് പട്ടണം നിർമ്മിക്കപ്പെട്ടത് മുതൽ ഇന്നേവരെ ചരിത്രത്തിൽ കാണാത്ത നിഷ്ഠൂരമായ ക്രൂരകൃത്യം നടത്താൻ അയാളെ പ്രേരിപ്പിച്ചത് അതായിരുന്നു. താർത്താരികൾ ബഗ്ദാദിലെത്തിയപ്പോൾ തന്റെ കുടുംബം സേവകർ, പരിവാരങ്ങൾ എല്ലാം കൂട്ടി അദ്ദേഹം "ഹുലാഖു ഖാനെ" കാണാൻ പോയി. പിന്നീട് അദ്ദേഹം തിരിച്ചുവന്നു. ഖലീഫയോടു അവരുമായി സന്ധിയിലേർപ്പെടാനും ഇറാഖിന്റെ നികുതിയുടെ പകുതി ഖലീഫക്കും പകുതി താർത്താരികൾക്കും നൽകാമെന്ന് ധാരണയാകാനും പറഞ്ഞു. ഖാളിമാർ, പണ്ഡിതർ, സൂഫികൾ, പ്രമാണിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയ എഴുന്നൂറ് പേരുമായി ഹുലാഖുഖാനെ കാണാൻ അദ്ദേഹം ഖലീഫയോടു പറഞ്ഞു. അവർ ഹുലാഖുവിന്റെ താമസ സ്ഥലത്തെത്തിയപ്പോൾ അവരെ തടഞ്ഞുകൊണ്ട് പതിനേഴ് പേർക്ക് മാത്രം പ്രവേശനാനുമതി നൽകി. ബാക്കിയുള്ളവരെ വാഹനപ്പുറത്ത് നിന്ന് ഇറക്കി. കൊള്ളയടിക്കുകയും ഓരോരുത്തരെയായി കൊലപ്പെടുത്തുകയും ചെയ്തു. ഖലീഫയെ ഹുലാഖു ഖാന്റെ മുമ്പിൽ ഹാജരാക്കി. അയാൾ അദ്ദേഹത്തോട് പലതും ചോദിച്ചു. അയാളുടെ ക്രൗര്യവും നിന്ദ്യമായ പെരുമാറ്റവും കണ്ട ഖലീഫയുടെ സംസാരത്തിൽ ഇടർച്ചയുണ്ടായി. പിന്നീട് തന്റെ മന്ത്രിയായിരുന്ന ശിയാ ബുദ്ധിജീവി നസീറുദ്ദീൻ തൂസി, മന്ത്രി ഇബ്നുൽ അൽഖമി എന്നിവരോടൊപ്പം ഹുലാഖു ബാഗ്ദാദിലേക്ക് പോയി.

ഖലീഫ വലിയ നിരീക്ഷണത്തിൽ കഴിഞ്ഞു. കൊട്ടാരത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ, മുത്തുകൾ തുടങ്ങി അമൂല്യ വസ്തുക്കൾ ഹുലാഖുവിന്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു. ശിയാക്കളും കപട വിശ്വാസികളുമായ ആൾക്കൂട്ടം ഹുലാഖുവിനോട് ഖലീഫയുമായി സന്ധിയിലേർപ്പെടരുതെന്ന് നിർദ്ദേശിച്ചു. നികുതി വരുമാനത്തിന്റെ പകുതി രാജാവിനും പകുതി ഖലീഫക്കും എന്ന അടിസ്ഥാനത്തിലുള്ള സന്ധി ഒന്നോ രണ്ടോ വർഷം മാത്രമേ നിലനിൽക്കൂവെന്നും പിന്നീട് പഴയ പടിയിലേക്ക് തിരിച്ചു പോകുമെന്നും മന്ത്രി ഇബ്നുൽ അൽഖമി പറഞ്ഞു ഖലീഫയെ കൊന്നു കളയുന്നതാണ് നല്ലതെന്ന് അവർ ഹുലാഖുവിനെ ഉപദേശിച്ചു.

പിന്നീട് ഖലീഫ മുസ്തഅ്സിം, ഹുലാഖുവിന്റെ അടുത്തേക്ക് തിരിച്ചു വന്നപ്പോൾ ഖലീഫയെ വധിക്കാൻ അദ്ദേഹം കൽപിച്ചു. അദ്ദേഹത്തെ വധിക്കാൻ നിർദ്ദേശിച്ചത് അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇബ്നുൽ അൽഖമിയും ഹുലാഖുവിന്റെ ഉപദേശകനായിരുന്ന നസീറുദ്ദീൻ തൂസിയുമായിരുന്നുവെന്ന് പറയപ്പെടുന്നു. (രണ്ടു പേരും ശിയാക്കൾ)..

ഹുലാഖു നസീറുദ്ദീൻ തൂസിയെ തന്റെ ഉപദേഷ്ടാവായ മന്ത്രിയായാണ് നിയമിച്ചത്. ഖലീഫയെ കൊല്ലാൻ ഹുലാഖു ഉദ്യമിച്ചപ്പോൾ നസീറുദ്ദീൻ തൂസി പിന്തുണച്ചു. തോൽസഞ്ചിയിൽ പൊതിഞ്ഞ് തൂക്കുമരത്തിലേറ്റിയാണ് അദ്ദേഹത്തെ വധിച്ചത്. നാട്ടിലെ നേതാക്കൾ, പണ്ഡിതർ, ഖാദിമാർ, ഉന്നതർ, ഭരണാധികാരികൾ, പ്രശ്ന പരിഹാരക്കാർ എന്നിവരെയെല്ലാം കൊന്നേപാപഭാരം അവരിതവർക്കും ലഭിച്ചു. പിന്നീട് അവർ നാട്ടുകാർക്ക് നേരെ തിരിഞ്ഞു. അവർക്ക് കഴിയുന്നത്ര സ്ത്രീകൾ, പുരുഷന്മാർ, വൃദ്ധർ, കുട്ടികൾ, യുവാക്കൾ എന്നിവരെ കൊലപ്പെടുത്തി. പലരും കിണറുകളിലും ഗുഹകളിലും ചളിപ്രദേശങ്ങളിലും അഭയം തേടി. മറ്റു ചിലർ കടകളിൽ കയറി വാതിലുകൾ അടച്ചു കഴിഞ്ഞു. താർത്താരികൾ വാതിലുകൾ പൊട്ടിച്ചു. തീവെച്ചു. അവ തുറന്നു അതിൽ കടന്നപ്പോൾ അകത്തുള്ളവർ, മുകൾ ഭാഗത്തേക്ക് ഓടിപ്പോയി. അവർ അവരെ അവിടെവെച്ച് കൊലപ്പെടുത്തുവാൻ തുടങ്ങി. വാതിലുകളിലൂടെ തെരുവുകളിലേക്ക് രക്തം ഒഴുകി കൊണ്ടിരുന്നു. പള്ളികളിലും സൂഫി ആശ്രമങ്ങളിലും ഇങ്ങനെ സംഭവിച്ചു. ജൂതന്മാരും ക്രിസ്ത്യാനികളും ശിയാ വിശ്വാസിയായ മന്ത്രി ഇബ്നുൽ അൽഖമിയുടെ വീട്ടിൽ അഭയം തേടിയവരും മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ. ധാരാളം സമ്പത്ത് നൽകി ഇബ്നുൽ അൽഖമിയിൽ നിന്ന് സുരക്ഷിതത്വം ഉറപ്പുവരുത്തിയ കുറച്ച് കച്ചവടക്കാരും രക്ഷപ്പെടുകയുണ്ടായി. ഏറ്റവും സുരക്ഷിത നഗരമായിരുന്ന ബാഗ്ദാദ്, വളരെ കുറച്ചു മാത്രം ജനങ്ങൾ നിവസിക്കുന്ന പ്രേത നഗരമായി മാറി. ഭയവും ആധിയും നിന്ദ്യതയും അവരെ ആവരണം ചെയ്തു. ഈ സംഭവം നടക്കുന്നതിന് മുമ്പ് സൈനികരെ പിരിച്ചുവിടാനും അവരുടെ പേരുകൾ കൊട്ടാര രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാനും മന്ത്രിയായിരുന്ന ഇബ്നുൽ അൽഖമി കഠിനശ്രമം നടത്തിയിരുന്നു. വലിയ പ്രമാണികളും, രാജകുമാരന്മാരും ഉൾകൊള്ളുന്ന ഒരു ലക്ഷത്തോളം വരുന്ന സൈനികശക്തി, തന്റെ പരിശ്രമം കൊണ്ട് പതിനായിരത്തോളമാക്കി ചുരുക്കാൻ ഇബ്നുൽ അൽഖമിക്ക് സാധിച്ചു. രാജ്യത്തിന്റെ സൈനികശക്തി ദുർബലപ്പെടുത്തിയ ശേഷം ഇബ്നുൽ അൽഖമി താർത്താരികൾക്ക് കത്തെഴുതി അവർക്ക് വഴിയൊരുക്കി, നാട് തകർക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. നാടിന്റെ ദുരവസ്ഥ അവരെ ബോധ്യപ്പെടുത്തി. നാട്ടുകാരുടെ ദുർബലാവസ്ഥ അവർക്ക് മുമ്പിൽ വരച്ചു കാണിച്ചു. ഇതെല്ലാം സുന്നികളെ പൂർണമായും തുടച്ചു നീക്കാനായിരുന്നു. റാഫിദികളെ വിജയിപ്പിച്ച് ഫാതിമി ഭരണാധികാരികളെ നാട്ടിൽ സ്ഥാപിക്കാനും പണ്ഡിതന്മാരെയും മുഫ്തിമാരെയും നിഷ്ക്കാസനം ചെയ്യാനുമായിരുന്നു ഇതെല്ലാം ചെയ്തത്. അല്ലാഹു അവന്റെ വിധി നടപ്പാക്കുന്നവൻ തന്നെ. (അൽബിദായ 13/200-202).

"വഞ്ചകനായ ശീഈ മന്ത്രി ഇബ്നുൽ അൽഖമി, സുന്നി പണ്ഡിതന്മാരോട് കടുത്ത വിരോധമുണ്ടായിരുന്നു. അവരെ കൊല്ലുന്നതിൽ അദ്ദേഹം മനഃസമാധാനം കണ്ടെത്തിയിരുന്നു. ഇബ്നുൽ ജൗസിയുടെ മകൻ മുഹ്‌യിദ്ധീൻ, അദ്ദേഹത്തിന്റെ മൂത്ത മക്കളായ അബ്ദുല്ല, അബ്ദുറഹ്മാൻ, അബ്ദുൽ കരീം തുടങ്ങിയവരും നാട്ടിലെ പ്രമുഖരും ഇങ്ങനെ കൊല്ലപ്പെട്ടവരിൽ പ്രധാനികളാണ്. ആളുകളെ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി അവരെ മഖ്ബറയിലേക്ക് കൊണ്ടുപോയി. ആടിനെ അറുക്കുന്നത് പോലെ അറുക്കുമായിരുന്നു. അവരുടെ പെൺമക്കളെയും ഭൃത്യകളെയും ബന്ധികളായി പിടിച്ചുവെക്കും. ഖലീഫയുടെ ഉപദേഷ്ടാവ് സദ്റുദ്ദീൻ അലിയെ കൊലപ്പെടുത്തി, പ്രഭാഷകരും ഇമാമുകളും ഖുർആൻ ഹാഫിളുകളും അരുംകൊല ചെയ്യപ്പെട്ടു. പള്ളികൾ പ്രവർത്തനരഹിതമായി. മാസങ്ങളോളം ബാഗ്ദാദിൽ ജുമുഅ ജമാഅത്തുകൾ മുടങ്ങി. പള്ളികളും മതപാഠശാലകളും നിഷ്ക്രിയമാക്കാനും, ജാറങ്ങളും ശിയാകേന്ദ്രങ്ങളും സജീവമായി തുടരാനും ശിയാക്കൾക്ക് അവരുടെ കർമ്മങ്ങളും വിജ്ഞാനങ്ങളും പ്രചരിപ്പിക്കാൻ വലിയ ഒരു കേന്ദ്രം നിർമ്മിക്കാൻ ഇബ്നുൽ അൽഖമി (അല്ലാഹു അവനെ ശപിക്കുകയും നിന്ദിക്കുകയും ചെയ്യട്ടെ) ശ്രമിച്ചു. (അൽബിദായ 13/203)"

ഇബ്നുകസീർ(റ) തുടർന്നു പറയുന്നത് കാണുക: "ഈ സംഭവത്തിൽ ബഗ്ദാദിൽ കൊല്ലപ്പെട്ടവരുടെ കണക്ക് എത്രയെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്. എട്ടു ലക്ഷമെന്നും, പത്തുലക്ഷമെന്നും ഇരുപത് ലക്ഷമെന്നും അഭിപ്രായങ്ങളുണ്ട്. ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ (അൽബിദായ 13/202)

"തെരുവുകളിൽ ശവങ്ങൾ മലപോലെ കുന്നുകൂടി. അവക്കു മേൽ മഴ വർഷിച്ചു മൃതദേഹങ്ങൾ അളിഞ്ഞു നാട് മുഴുവൻ ദുർഗന്ധം പരന്നു. അന്തരീക്ഷ വായു മലിനമായി. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടു. അത് വായുവിലൂടെ പരന്ന് സിറിയയിലെത്തി. വായുമലിനീകരണം കാരണം ധാരാളമാളുകൾ മരണപ്പെട്ടു. അങ്ങനെ ക്ഷാമവും വിലവർദ്ധനവും പകർച്ചവ്യാധിയും നാശവും കോളറയും ഒന്നിച്ചു ജനങ്ങളെ വേട്ടയാടി ഇന്നാലില്ലാഹ് വഇന്നാഇലൈഹി റാജിഊൻ. (അൽബിദായ 13/203)

ഇത്രയും ദാരുണമായ ചെയ്തികൾക്ക് ശിയാമന്ത്രിക്ക് അവസരമൊരുക്കി കൊടുത്ത ഘടകങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും. അബ്ബാസി ഭരണത്തിന്റെ അവസാന ദശകങ്ങളിൽ അത് നാമമാത്രമായ ഭരണകൂടമായിരുന്നുവെന്നത് ഒരു ചരിത്രസത്യമാണ്. ബഗ്ദാദിലും ഇറാഖിലെ ചില പ്രദേശങ്ങളിലും മാത്രമായി അവരുടെ അധികാരം പരിമിതമായിരുന്നു. കൂടാതെ, ഖലീഫയെ അല്ലാഹുവിന്റെ സഹായത്തിൽ നിന്നും അകറ്റുന്ന രീതിയിൽ, ദേഹേച്ഛകളിൽ തളച്ചിടുന്നതിൽ ശീഈ പ്രധാനമന്ത്രി ഇബ്നുൽ അൽഖമി വിജയിച്ചു. ശത്രുവിനെ ഇറാഖ് കീഴടക്കാൻ, വിളിച്ചു വരുത്തുന്നതിന് മുമ്പ് രാജ്യത്തിന്റെ സൈനികശേഷി ദുർബലപ്പെടുത്തുന്നതിൽ മന്ത്രി വിജയിച്ചു വെറുതെ പട്ടാളത്തെ തീറ്റിപ്പോറ്റുന്നത് ഖജനാവിന് നഷ്ടം വരുത്തുമെന്ന് പറഞ്ഞു സൈന്യത്തിന്റെ തൊണ്ണൂറ് ശതമാനത്തെയും പിരിച്ചു വിട്ടിരുന്നു. അബ്ബാസികൾ സുന്നികളായിരുന്നുവെങ്കിലും പേർഷ്യക്കാരായ ശിയാക്കളെയാണ് അവർ തങ്ങളുടെ മന്ത്രിമാരായി നിയമിച്ചത്. അതിന്റെ സ്വാഭാവിക പരിണതിയാണ് ബഗ്ദാദിന്റെ പതനം. ശിയാക്കൾക്ക് അധികാരം ലഭിച്ച ഈജിപ്തിലടക്കം ഒരിടത്തും അവർ സുന്നികളിൽ പെട്ട ആരെയും മന്ത്രിസ്ഥാനത്തോ ഉന്നത പദവികളിലോ നിയമിച്ചിരുന്നില്ല. എന്നാൽ ജൂതന്മാരും ക്രിസ്ത്യാനികളും അവരുടെ മന്ത്രിസഭയിലും ഉന്നത ഉദ്യോഗങ്ങളിലും ധാരാളമായി നിയമിച്ചിരുന്നു.

 

ശാമിലെ ശിയാവഞ്ചനകൾ

താർത്താരികൾ ഹി. 658ൽ ഹുലാഖുഖാന്റെ നേതൃത്വത്തിൽ യൂഫ്രട്ടീസ് നദി മുറിച്ചു കടന്ന് ശാമിലെത്തി. ഹലപ്പോ നഗരം തകർത്തു. പിന്നീട് ദമസ്കസിലെത്തിയ അവർ വലിയ പ്രതിരോധമില്ലാതെ അതും പിടിച്ചടക്കി. ഏലിസിയാൻ എന്നൊരാളെ അതിന്റെ അധികാരമേൽപ്പിച്ചു. ബിഷപ്പുമാരും പാതിരിമാരും അയാളെ സന്ദർശിച്ചു. അങ്ങനെ ക്രൈസ്തവർക്ക് അവിടെ വലിയ മേധാവിത്വം ലഭിച്ചു. ധാരാളം പാരിതോഷികങ്ങളുമായി ക്രൈസ്തവർ ഹുലാഖുവിനെ സന്ദർശിച്ചു. അവർക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന രാജവിളംബരം ലഭിച്ചു. ഇസ്ലാമിനെ അധിക്ഷേപിച്ചു കൊണ്ട് ക്രൈസ്തവരുടെ വിജയം ആഘോഷിച്ചു കൊണ്ട് അവർ തെരുവിലൂടെ ജൈത്രയാത്ര നടത്തി. വഴിയിൽ കണ്ട പള്ളികൾക്ക് നേരെ, മദ്യം കുടഞ്ഞു കൊണ്ടായിരുന്നു യാത്ര. (അൽബിദായ 13/219)

സിറിയയും ദമസ്കസും തകർത്ത ശേഷം ശാമിലും, ജസീറയിലും മൗസിലിലും മൗർദീനിലും കുർദ് മേഖലയിലും ഖാദിയായി ശിയാ വിശ്വാസിയായ ജമാലുദ്ദീൻ ഉമറിനെ നിയമിച്ചു. മുസ്ലിംകൾ ഐനുജാലൂത് യുദ്ധത്തിൽ താർത്താരികളെ തോൽപ്പിച്ച ശേഷം സിറിയക്കാർ, വഞ്ചകരായ ക്രൈസ്തവരെയും താർത്താരികൾക്കൊപ്പം നിന്ന ശിയാക്കളെയും പ്രതികാര നടപടികൾക്ക് വിധേയരാക്കി. ഇവരുടെ വഞ്ചന ഇവർക്ക് തന്നെ തിരിച്ചടിച്ച സംഭവമുണ്ടായി. ഹുലാഖു ശിയാ മന്ത്രി സുലൈമാൻ ബിൻ ആമിറിനെ വിളിച്ചു വരുത്തി. ഇയാൾ താർത്താരികൾ ദമസ്കസ് പിടിച്ച വേളയിൽ മുസ്ലിംകൾക്കെതിരിൽ തിരിഞ്ഞു അവരെ ഉപദ്രവിക്കുകയും അവരുടെ രഹസ്യം ചോർത്തിക്കൊടുത്ത ആളുമാണ്. നിങ്ങൾ ചെയ്ത ചതി നാം തിരിച്ചറിഞ്ഞുവെന്നു പറഞ്ഞ അയാളെ കഠിനമായ ശിക്ഷക്കു വിധേയമാക്കുകയുണ്ടായി. (അൽബിദായ 13/244)

താർത്താരികൾ ഹലപ്പോ കീഴടക്കി ആ നാട്ടുകാരെ കൊന്നൊടുക്കുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കുകയും ഹലപ്പോ ഗവർണർ കിർക്കിലെ രാജാവിനും ഈജിപ്തിലെ രാജാവിനും കൊടുത്തയച്ച കത്തുകൾ പിടിച്ചെടുക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹത്തെ കൂടുതൽ ദുർബ്ബലപ്പെടുത്തുന്ന നടപടികളുമായി ശിയാക്കൾ രംഗത്തുവന്നു. ശിയാ മന്ത്രി സൈനുദ്ദീൻ ഹാഫിളി ഹുലാഖുവിനെ കുറിച്ച് ഭീതിയുണ്ടാക്കുകയും അയാളോട് യുദ്ധത്തിന് പോകാതെ കീഴടങ്ങാനും ആവശ്യപ്പെട്ടു. അപ്പോൾ മന്ത്രി റുക്നുദ്ദീൻ ബൈബറസ് "നിങ്ങളാണ് മുസ്ലിംകളുടെ നാശത്തിന്റെ കാരണക്കാർ എന്നു അട്ടഹസിച്ചു അയാളെ അടിക്കുകയും ആക്ഷേപിക്കുകയും ചെയ്തു." (അസ്സുലൂക്ക് ലി മഅ്‌രിഫത്തി ദൗലത്തിൽ മുലൂക് 1/419)

 

നസീറുദ്ദീൻ തൂസിയുടെ വഞ്ചനകൾ

ഇബ്നുൽ അൽഖമിയുടെ സമകാലികനായിരുന്ന നീചനായ ശിയാ ഭീകരനായിരുന്നു. ശിയാക്കൾ ഏറെ കൊട്ടിഘോഷിച്ചിരുന്ന നസീറുദ്ദീൻ തൂസി ഹശ്ശാശീ ഭീകരരുടെ മന്ത്രിയായിരുന്നു. ഇയാൾ പിന്നീട് ഹുലാഖുഖാന്റെ മന്ത്രിയായി സുന്നി ഉന്മൂലനത്തിന് നേതൃത്വം നൽകി. ചിന്തകനും തത്വശാസ്ത്രജ്ഞനുമായിരുന്ന ഇയാളുടെ ഗ്രന്ഥങ്ങൾക്ക് ശംസുദ്ദീൻ ഇസ്ബഹാനിയെ പോലുള്ള അശ്‌അരികൾ വ്യാഖ്യാനം ചമച്ചിട്ടുണ്ട്. ഖുമൈനി തന്റെ ഇസ്ലാമിക ഗവൺമെന്റ് എന്ന കൃതിയിൽ പറയുന്നു: "നസീറുദ്ദീൻ തൂസി അലി ബ്നു യഖ്തിനും ചെയ്തതുപോലെ ഇസ്ലാമിനെ സംരക്ഷിക്കാൻ രാജാക്കന്മാരോട് കൂട്ടുകൂടാൻ തഖിയ പ്രയോഗിക്കൽ അനിവാര്യമാകുന്ന ഘട്ടത്തിൽ അതിന് കുഴപ്പമില്ല."

ദശലക്ഷക്കണക്കിന് മുസ്ലിംകളെ കൊല്ലാൻ നേതൃത്വം കൊടുത്ത നസീറുദ്ദീൻ തൂസിയെ ഇസ്ലാമിന് മഹത്തായ സംഭാവന ചെയ്ത ആൾ എന്നാണ് ഖുമൈനി പറയുന്നത്. ദൈവശാസ്ത്രം, തത്വശാസ്ത്രം, തർക്കശാസ്ത്രം എന്നിവയിൽ വിശാരദനായിരുന്ന അദ്ദേഹം മുസ്ലിംകളുടെ സാംസ്കാരിക വൈജ്ഞാനിക പാരമ്പര്യത്തെ നശിപ്പിക്കാനും കൊള്ളയടിക്കാനും ശ്രമിച്ചു. ഇസ്ലാമിന്റെ ശത്രുക്കളായ ഗ്രീക്ക് തത്വശാസ്ത്രജ്ഞന്മാരെ വൈജ്ഞാനിക കേന്ദ്രത്തിൽ വലിയ ശമ്പളം നിശ്ചയിച്ചു നിയമിച്ചു.

ഇബ്നുൽ ഖയ്യിം പറയുന്നു. ദൈവനിഷേധികളായ ഹുലാഖുവിന്റെ മന്ത്രിയായ ദൈവനിഷേധത്തിന്റെയും ശിർക്കിന്റെയും കുഫ്റിന്റെയും മിത്രമായ നസീറിന്റെ ഊഴം എത്തിയപ്പോൾ, റസൂലിന്റെ അനുയായികളെ വാളിനിരയാക്കി. അയാൾ ഖലീഫയെയും പണ്ഡിതന്മാർ മുഹദ്ദിസുകൾ എന്നിവരെയും കൊലപ്പെടുത്തി. പുണ്യം നേടി തത്വശാസ്ത്രജ്ഞന്മാർ പ്രകൃതി വാദികൾ, ജ്യോതിഷക്കാർ, ആഭിചാരക്കാർ എന്നിവരെ നിലനിർത്തി. പള്ളികൾ, മദ്രസ്സകൾ, സത്രങ്ങൾ എന്നിവയുടെ വഖഫ് സ്വത്തുക്കൾ അവർക്ക് നൽകി. അവരെ തന്റെ സ്വന്തക്കാരാക്കി. തന്റെ ഗ്രന്ഥങ്ങളിൽ, ലോകം അനാദിയാണെന്നും മരണാനന്തരം പുനർജീവിതമില്ലെന്നും വാദിക്കുകയും അല്ലാഹുവിന്റെ സിഫത്തുകളെ നിഷേധിക്കുകയും ചെയ്തു. ദൈവ നിഷേധികൾക്ക് മദ്രസകൾ പണിതു നൽകി. ദൈവ നിഷേധികളുടെ നേതാവായ ഇബ്നു സീനയുടെ "രഹസ്യ സൂചനകളെ" ഖുർആനിന് തുല്ല്യമാക്കി അവസാന കാലത്ത് ആഭിചാരക്രിയ പഠിക്കുകയും വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ആഭിചാരക്കാരനാവുകയും ചെയ്തു. (ഇഗാസത്തുല്ലഹ്ഫാൻ 2/263) അല്ലാമാ മുഹിബ്ബുദ്ദീൻ ഖതീബ് പറയുന്നു. രക്തരക്ഷസ്സായ ഹുലാഖുവിന്റെ മുൻനിര പോരാളിയായി നസീറുദ്ദീൻ തൂസി വന്നു. മുസ്ലിംകളുടെ കഴുത്തറക്കാൻ നേതൃത്വം നൽകി. ഇസ്ലാമിക ഗ്രന്ഥങ്ങൾ ടൈഗ്രീസിൽ ഒഴുക്കി. അതിലെ ജലം ദിവസങ്ങളോളം അവയുടെ മഷി പുരണ്ട് കറുത്ത് ഒഴുകി. അങ്ങനെ ആദ്യകാലത്തെ ഇസ്ലാമിക വിജ്ഞാന ശേഖരങ്ങളും സാഹിത്യ - ചരിത്ര - ഭാഷാ - ജ്ഞാന - കാവ്യ ഗ്രന്ഥങ്ങളും നഷ്ടമായി. അതുല്ല്യമായ ആ സാംസ്കാരിക ദുരന്തത്തിൽ നഷ്ടമായതെല്ലാം എന്നേക്കുമായി നഷ്ടമായി. (അൽഖുതൂതുൽ അരീള 47-48)

(തുടരും)



No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal