} -->

സമകാലിക ഹദീസ് നിരൂപകരുടെ ആശയപാപ്പരത്തങ്ങൾ


സമകാലിക ഹദീസ് നിരൂപകരുടെ ആശയപാപ്പരത്തങ്ങൾ

✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരി


അല്ലാഹു അവന്റെ ദൂതന് അവതരിപ്പിച്ച വൃത്താന്തങ്ങളാണ് ഇസ്ലാമിന്റ അടിസ്ഥാന പ്രമാണങ്ങൾ. അത് തലമുറകൾ കൈമാറി നമുക്ക് ലഭിച്ചു. കൈമാറ്റം ചെയ്തു ലഭിക്കുന്ന അറിവുകൾ വെള്ളം ചേർക്കപ്പെടാനും, ഏറ്റക്കുറച്ചിലുകൾ സംഭവിക്കാനും സാധ്യതയുള്ളതിനാൽ അവയിലെ നെല്ലും പതിരും വേർതിരിച്ചറിയാൻ ഉപയുക്തമായ നിരൂപണ രീതി നബിയുടെ കാലത്ത് തന്നെ തുടക്കം കുറിച്ചു. പിന്നീട് ഹദീസ് നിവേദനങ്ങളുടെ സുവർണ കാലത്ത് നിരൂപണ ശാസ്ത്രം പൂർണത പ്രാപിക്കുകയും ഹദീസ് പണ്ഡിതന്മാർ

പ്രസ്തുത മാനദണ്ഡങ്ങൾ ഉപയോഗിച്ചു സ്വീകാര്യവും ദുർബ്ബലവുമായ ഹദീസുകളും മൗലികമായത് ഏതെന്നും വ്യാജമായത് ഏതെന്നും കൃത്യമായി വ്യവഛേദിച്ച് അവർ വിശദീകരിച്ചു. എന്നാൽ, പാശ്ചാത്യ അധിനിവേശവും സാംസ്കാരിക അധിനിവേശവും കാരണം ഹദീസുകളെ സമകാലിക മാനദണ്ഡങ്ങൾ അനുസരിച്ച് നിരൂപണം നടത്തുകയും മൂല്യനിർണ്ണയം നടത്തുകയും വേണമെന്ന വാദങ്ങൾ ആധുനിക കാലത്ത് ഉയർന്നുവന്നു. "കേവലം നിവേദന പരമ്പരകളെ മാത്രം ആസ്പദമാക്കിയുള്ള ഹദീസ് പണ്ഡിതരുടെ നിരൂപണ രീതിശാസ്ത്രം ദുർബ്ബലമാണെന്നും ഹദീസ് നിവേദനങ്ങളെ വിലയിരുത്താൻ, ബുദ്ധിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും കാരണം, ചരിത്രപരമായും ബൗദ്ധികമായും പല വൈരുദ്ധ്യങ്ങളും അവയിലുണ്ടെന്നുമാണ്" ആധുനികതാവാദികൾ, ഖുർആനിസ്റ്റുകൾ, ബൗദ്ധികതാവാദികൾ എന്നൊക്കെ സ്വയം പരിചയപ്പെടുത്തുന്ന ഇവരുടെ വാദം. ഇക്കൂട്ടർ ഹദീസുകളെ വിമർശിക്കുവാൻ ധാരാളം പഠനങ്ങളും രചനകളും പുറത്തിറക്കുന്നു. ഓറിയന്റലിസ്റ്റുകളുടെ രീതിശാസ്ത്രം കടമെടുത്ത് പുറത്തിറക്കുന്ന ഇവർ പുണ്യ നബിയുടെ ഹദീസുകളിലുള്ള മുസ്ലിംകളുടെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുകയാണ് ചെയ്യുന്നത്.അതാണ് അവരുടെ ദൗത്യവും. സഹീഹുൽ ബുഖാരി, മുസ്ലിം പോലുള്ള സ്വീകാര്യയോഗ്യമായ ഹദീസ് സമാഹാരങ്ങൾ വരെ ഇവരുടെ നിരൂപണ ശരങ്ങളിൽ നിന്ന് മുക്തമല്ല. സാമൂഹ്യ മാധ്യമങ്ങളിലും ചാനലുകളിലും പത്രമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ഇവർ മുസ്ലിം സമൂഹം തങ്ങളുടെ വിശ്വാസ നിയമ നിർമാണത്തിന് ആശ്രയിച്ച സ്വീകാര്യയോഗ്യമായ ഹദീസുകളെ വരെ മത പരിഷ്കരണം, നിരൂപണ നവോത്ഥാനം എന്നിവയുടെ പേരിൽ തള്ളിക്കളയാൻ ധൃഷ്ടരാവുന്നത് കാണാം. ഇത്തരം നിരൂപണങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുകയാണ് ഈ പഠനം കൊണ്ട് വിവക്ഷിക്കുന്നത്.

അനർഹരുടെ ഇടപെടൽ

ഹദീസും അതിന്റെ നിദാനശാസ്ത്രവും പഠിക്കുകയോ അതിൽ അവഗാഹം നേടുകയോ ചെയ്യാത്തതു കൊണ്ട് ഹദീസ് നിരൂപണത്തിന് അർഹരല്ല എന്നതാണ് സമകാലിക ബുദ്ധിജീവികളുടെ ആശയ അടിത്തറയെ ദുർബ്ബലപ്പെടുത്തുന്ന ഏറ്റവും വലിയ ഘടകം. ഹദീസ് നിരൂപണ ശാസ്ത്രം എന്താണെന്ന് പോലും ഇവർക്കറിയില്ല. കേരളത്തിൽ ഹദീസ് നിരൂപണത്തിനിറങ്ങിയ ഒരു മലയാളി എഴുത്തുകാരൻ പോസ്റ്റ് മാസ്റ്ററായി വിരമിച്ച ആളാണ്. ഈ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ച, ഈ അടുത്ത് ദിവംഗതനായ ഒരു പണ്ഡിതനോടു ഹദീസ് നിദാന ശാസ്ത്രത്തിലെ ചില സാങ്കേതിക തത്വങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ അതൊന്നും പഠിച്ചിട്ടില്ല എന്ന് പറഞ്ഞ് കൈമലർത്തുകയാണുണ്ടായത്. ഹദീസുകളെ കീറിമുറിച്ച് പരിഹസിക്കുന്ന ഒരു ഇസ്ലാമിസ്റ്റ് ഖതീബിന്റെ യോഗ്യത അയാൾ നേരത്തെ യുക്തിവാദിയായിരുന്നു എന്നതാണ്. ഇപ്പോൾ യുക്തിവാദം പ്രചരിപ്പിക്കാൻ പള്ളി മിമ്പർ ഉപയോഗിക്കുന്നുവെന്നു മാത്രം. സംഘടനാ അനുയായികൾക്ക് ഏറ്റവും വലിയ ഹദീസ് പണ്ഡിതൻ അവരുടെ മൗലവിമാരാണല്ലോ? തങ്ങൾക്ക് അറിയാത്ത, പരിചയമില്ലാത്ത ഒരു ശാസ്ത്രശാഖയുടെ അടിസ്ഥാന തത്വങ്ങളെ നിരൂപണ വിധേയമാക്കാൻ പാടില്ലെന്ന കാര്യത്തിൽ ബുദ്ധിയുള്ളവർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ ഇടയില്ല.
ഉദാഹരണത്തിന് മത വിഷയം മാത്രം പഠിച്ച ഒരു പണ്ഡിതന്, ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങളെയോ, രസതന്ത്ര തത്വങ്ങളെയോ നിരൂപണം ചെയ്യാവതല്ല. പ്രപഞ്ച വിജ്ഞാനീയങ്ങളെയോ ഗണിതശാസ്ത്ര സമവാക്യങ്ങളെയോ വൈദ്യശാസ്ത്ര തത്വങ്ങളെയോ ചോദ്യം ചെയ്യാൻ അവകാശമില്ല. അപ്രകാരം തന്നെ, ഹദീസ് ശാസ്ത്രത്തിൽ വ്യുൽപത്തി നേടാത്ത ഒരാൾ, തന്റെ ബുദ്ധിയുടെ താൽപര്യത്തിനനുസരിച്ച് അവയെ നിരൂപണം ചെയ്യാൻ ഒരുങ്ങുന്നത് ഒട്ടും സ്വീകാര്യമല്ല. “നിങ്ങൾക്ക് അറിയാത്തത് പിന്തുടരരുതെന്നും”, "നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിക്കുക"എന്നുംഖുർആൻ വിശ്വാസികളെ ഉൽബോധിപ്പിക്കുന്നത് കാണാം. മാത്രമല്ല, "മുഴുവൻ വശങ്ങളും സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത വിശദാംശങ്ങൾ അറിയാത്ത കാര്യങ്ങളെ അവർ നിഷേധിച്ചു തള്ളിയിരിക്കുന്നു" (യൂനുസ് 39) എന്ന് വിശുദ്ധ ഖുർആൻ സത്യനിഷേധികളുടെ സ്വഭാവത്തെ ആക്ഷേപിച്ചു കൊണ്ട് പറയുന്നത്, ഈ രീതി പിന്തുടരുന്ന എല്ലാവർക്കും ബാധകമാണ്.
ഹദീസ് നിരൂപണ കല ഏറ്റവും സൂക്ഷ്മവും സങ്കീർണവുമായ ഒരു വൈജ്ഞാനിക ശാഖയായതു കൊണ്ട് സ്വീകാര്യവും ദുർബലവുമായ ഹദീസുകൾ മനസ്സിലാക്കാൻ ആ കലയിൽ അവഗാഹം നേടിയവരെ സമീപിക്കുന്നതാണ് വിശ്വാസികൾക്ക് ഭൂഷണം. ഇബ്നു തൈമിയ പറയുന്നത് കാണുക. "നിവേദനങ്ങളിൽ ധാരാളം സത്യസന്ധമായതും വ്യാജമായതുമുണ്ട്. അത് തിരിച്ചറിയാനുള്ള വഴി അതിന്റെ ആളുകളെ ആശ്രയിക്കുകയാണ്. ഭാഷാപഠനത്തിന് ഭാഷാശാസ്ത്രജ്ഞരെയും വ്യാകരണ പഠനത്തിന് വൈയ്യാകരണന്മാരെയും കാവ്യശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും അതിന്റെ ആളുകളെയുംസമീപിക്കുന്നത്പോലെ,ഓരോ ശാസ്ത്രത്തിനും അതിന്റേതായ ആളുകളുണ്ട്. ഹദീസ് പണ്ഡിതന്മാർ ഇതിൽ ഏറ്റവും മഹത്തവും ഔന്നിത്യവും മതബോധവും അലങ്കരിക്കുന്നവരാണ്." (മിൻഹാജുസ്സുന്ന 7/34). മറ്റ് ശരീഅത്ത് വിജ്ഞാനീയങ്ങളിൽ വ്യുൽപത്തി നേടിയവരുടെ പോലും അഭിപ്രായം ഹദീസ് നിരൂപണത്തിൽ സ്വീകരിക്കപ്പെടുകയില്ല. പിന്നെ ഭൗതിക ശാസ്ത്രവും മാനവിക വിജ്ഞാനീയങ്ങളും മാത്രംഅഭ്യസിച്ചവരുടെ അഭിപ്രായം എങ്ങനെ സ്വീകരിക്കാനാണ്?. ഹനഫി പണ്ഡിതനായ ഇമാം ജസ്സാസിനെ ഉദ്ധരിച്ചുകൊണ്ട് നബി(സ)ക്ക് സിഹ്ർ ബാധിച്ചുവെന്ന് പറയുന്ന ഹദീസിനെ നിഷേധിച്ച മുഹമ്മദ് അബ്ദുവിന് ശൈഖ് ഹജവീ സആലബീ മറുപടി നൽകിയത് ഇപ്രകാരമായിരുന്നു: ജസ്സാസ് ഈ ഹദീസിനെ നിഷേധിച്ചുവെന്ന താങ്കളുടെ അഭിപ്രായത്തിന് യാതൊരു അടിസ്ഥാനവുമില്ല. കാരണം, ജസ്സാസ് ഹദീസ് പണ്ഡിതന്മാരിൽ പെടുന്നില്ല. മുഹമ്മദ് അബ്ദു ഹദീസ് പണ്ഡിതനല്ല സാഹിത്യകാരനും നിയമജ്ഞനുമാണ്. ദീർഘകാലത്തെ അനുഭവവും സൂക്ഷ്മമായ ഗ്രാഹ്യവും അവഗാഹ പാണ്ഡിത്യവും ഒരുമിച്ച ഒരാൾക്കേ ഹദീസ് നിരൂപണം നടത്താനാകൂ. ശുദ്ധസ്വർണവും വ്യാജ സ്വർണവും തിരിച്ചറിയാൻ ഒരു സ്വർണപണിക്കാരന് വർഷങ്ങളുടെ പ്രാവീണ്യം ആവശ്യമുള്ളത് പോലെ. പകരം ഏത് ഏഴാം കൂലിയും തോന്നിയ പോലെ, ഹദീസ് നിരൂപണത്തിന് മുതിരുന്നത് അംഗീകരിക്കാനാവില്ല.
ഹദീസ് നിഷേധികളായ ബുദ്ധിജീവികളുടെ തിസീസുകൾ ശ്രദ്ധിച്ചാൽ ഈ വിജ്ഞാനവുമായി യാതൊരു ബന്ധവുമില്ലാത്തവരും, തങ്ങളുടെ മേഖലകളിൽ പരാജയപ്പെട്ടവരുമാണവരെന്ന് കാണാം. ശാസ്ത്രീയ സമീപനം സ്വീകരിക്കണമെന്നൊക്കെ വീമ്പു പറയുന്നവർ യാതൊരു ലക്കും ലഗാനുമില്ലാതെ വിഷയം കൈകാര്യം ചെയ്യുന്നത് കാണാം, ശാസ്ത്രീയ നിരൂപണ രീതിശാസ്ത്രമല്ല ഇവർ പിന്തുടരുന്നത്. തികഞ്ഞ അരാജകത്വമാണിവരുടെ മുഖമുദ്ര. നിഷേധാത്മകവും ഹിംസാത്മകവുമായ തിസീസുകളാണ് ഇവർ അവതരിപ്പിക്കുന്നത്. വൈജ്ഞാനിക വ്യവഹാരങ്ങളോട് ചെയ്യുന്ന കൊടും പാതകങ്ങളെ അന്യായമായി പരിഷ്കരണമെന്നും ശാസ്ത്രീയ നിരൂപണമെന്നൊക്കെ ഓമനപ്പേരിട്ടു വിളിക്കുന്നുവെന്നു മാത്രം.
തനിക്ക് ആശയക്കുഴപ്പം തോന്നുന്നതും ബാഹ്യമായി ശരീഅത്തിന്റെ താൽപര്യങ്ങളോട് വിയോജിക്കുന്നതെന്നും തോന്നുന്ന ഹദീസുകളെ കേട്ടമാത്രയിൽ തള്ളിക്കളയാൻ മുതിരാതെ, അതിന്റെ ശരിയായ വിവക്ഷ എന്താണെന്ന് അറിയാൻ ആ ശാസ്ത്രത്തിൽ അവഗാഹം നേടിയവരെ സമീപിക്കുകയാണ് വേണ്ടത്. നബിയുടെ സുന്നത്ത്, വഹ്‌യിന്റെ ഭാഗമാണ്. വഹ്‌യ് ഒരിക്കലും വിജ്ഞാനത്തോട് എതിരാവില്ല. ആർക്കെങ്കിലും ഒരു ഹദീസ് പ്രശ്നമായി തോന്നുന്നുവെങ്കിൽ, ഹദീസ് വിശാരദന്മാരെ സമീപിക്കുകയാണ് വേണ്ടത്. അതിന്റെ ശരിയായ താൽപര്യം വിശദീകരിച്ചു കൊടുക്കാൻ അവർക്ക് സാധിക്കും.
"ഇമാം ബുഖാരി അറബിയല്ല, റഷ്യക്കാരനാണ് അറബി അദ്ദേഹത്തിന്റെ മാതൃഭാഷയല്ല. അദ്ദേഹം എഴുതിയ സഹീഹുൽ ബുഖാരിയുടെ കോപ്പികൾ നിലവിലുണ്ടോ? അതിൽ ധാരാളം കെട്ടുകഥകളും മതനിന്ദയും ദൈവനിന്ദയും പ്രവാചക നിന്ദയുമുണ്ട്"എന്നാണ് ചിലരുടെ ആക്ഷേപം. മറ്റു ചിലരുടെ വീക്ഷണം ഖുർആൻ മാത്രമാണ് വിശ്വസനീയമായ അവലംബം. മിക്ക ഹദീസുകളും നബിചരിത്രവും കെട്ടുകഥകളുമാണെന്നുമാണ്. ബുഖാരി സ്വീകാര്യയോഗ്യമാകണമെങ്കിൽ, അതിന്റെ കർത്താവിന്റെ കൈയ്യെഴുത്ത് കോപ്പി തന്നെ ലഭിക്കണമെന്ന വാദം ബാലിശമാണ്. കാരണം സഹാബികൾ എഴുതിയ ഖുർആനിന്റെ സമ്പൂർണമായ കോപ്പി നിലവിലില്ലെന്നതിനാൽ ആരും ഖുർആനിനെ അവിശ്വസിക്കുന്നില്ല. യഹൂദരുടെയും ക്രൈസ്തവരുടെയും വേദഗ്രന്ഥങ്ങളും തഥൈവം. ന്യൂടന്റെയും ഐൻസ്റ്റീന്റെയും സിദ്ധാന്തങ്ങളുടെ ശരി പകർപ്പുകൾ ലഭിച്ചതു കൊണ്ട് മാത്രമല്ല ആളുകൾ അതംഗീകരിക്കുന്നത്. ബുഖാരിയുടെ മൂന്നാമത്തെ പിതാമഹനായ ബർദിസബ മജൂസി വംശജനാണ് എന്നത് കൊണ്ട് അറബിയിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യത്തെ അത് ബാധിക്കുമോ? അറബി ഭാഷയിലുള്ള പ്രഥമവും പ്രധാനവുമായ വ്യാകരണഗ്രന്ഥം രചിച്ചത് പേർഷ്യൻ വംശജനായ സീബവൈഹിയാണ്. അറബിയിലെ ഏറ്റവും വലിയ പദകോശത്തിന്റെ കർത്താവ് ഇന്ത്യക്കാരനായ മുർതളാ സബീദിയാണെന്നതും അറബിയിലെ ഏറ്റവും മഹത്തായ വ്യാകരണ ഗ്രന്ഥത്തിന്റെ രചന നടത്തിയത് സ്പാനിഷ് വംശജനായ ഇബ്നു മാലികാണെന്നതും നാം ഓർക്കണം. കേരളീയരായ സുന്നത്ത് നിഷേധികളുടെ വൈജ്ഞാനിക പശ്ചാത്തലം നാം സൂചിപ്പിച്ചു. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഈ ചിന്തക്ക് നേതൃത്വം നൽകിയവരായ സയ്യിദ് അഹ്മദ് ഖാൻ, മൗലവി ചിറാഗ് അലി, മൗലാനാ മൗദൂദി, മൗലവി അബ്ദുല്ല ജക്റാൽവി, ഇനായത്തുല്ലാ മശ്‌രിഖി, അഹ്മദ് പർവേസ് തുടങ്ങിയവർ ഭാഗികമായോ പൂർണമായോ ഹദീസുകളെ നിഷേധിച്ചവരാണ്.എന്നാൽ, ഇവർ ഹദീസുകൾ അതിന്റെ സ്രോതസ്സുകളിൽ നിന്ന് പഠിച്ചവരും അതിൽ പ്രാവീണ്യം നേടിയവരുമായിരുന്നില്ലെന്ന് കാണാം.
അറബ് ലോകത്ത് ഈ ചിന്തക്ക് നേതൃത്വം നൽകുന്ന തൗഫീഖ് സിദ്ഖി, വൈദ്യശാസ്ത്രജ്ഞനും അഹ്മദ് അമീൻ, സാഹിത്യകാരനും ഹസനുൽബന്നയുടെ സഹോദരനായ ജമാൽ ബന്ന, ലേബർ പാർട്ടി സ്ഥാപകനും മുഹമ്മദ് ശഹ്റൂർ, അദ്നാൻ രിഫാഈ എന്നിവർ സിവിൽ എഞ്ചിനീയർമാരും ഇസ്മായിൽ കുർദി ആർട്സ് ബിരുദധാരിയും ഐലാൽ റഷീദ് പത്രപ്രവർത്തകനുമാണ്.

ഓറിയന്റലിസ്റ്റ് നിരൂപണ രീതിയോടുള്ള അനുകരണം.



ഓറിയന്റലിസ്റ്റ് തിസീസിനെ അന്ധമായി അനുകരിക്കുന്നു എന്നതാണ് ആധുനിക ഹദീസ് നിഷേധികളുടെ മുഖമുദ്ര. അതുകൊണ്ട്തന്നെ,ഹദീസുകൾക്കെതിരിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും യാതൊരു മടിയും കൂടാതെ അവർ നിരന്തരം ആവർത്തിക്കുന്നത് കാണാം. പൊടിപ്പും തൊങ്ങലും വെച്ച് തങ്ങളുടെ തിസീസുകളെ ഊതിവീർപ്പിക്കുകയും മറുരംഗത്ത് ഹദീസ് പണ്ഡിതന്മാരുടെ ശ്രമങ്ങളെ നിസ്സാരമായി തള്ളുന്നതും കാണാം. തെളിവുകളില്ലാതെ ഓറിയന്റലിസ്റ്റ് വാദങ്ങൾ ആവർത്തിക്കുന്നതിൽ ഇവർ ആനന്ദം കണ്ടെത്തുന്നു. ചില മുസ്ലിം എഴുത്തുകാരെ സ്വാധീനിക്കുന്നതിൽ ഓറിയന്റലിസ്റ്റുകൾ വിജയിച്ചുവെന്നു വേണം കരുതാൻ. സ്വതന്ത്ര നിരൂപണം വൈജ്ഞാനിക ഗവേഷണം എന്നിവയുടെ മറയിലാണ് ഇവർ വിഷം വമിപ്പിക്കുന്നത്.
അന്ധമായ അനുകരണം അറിവുപോലുമല്ല. പിന്നെയെങ്ങനെയാണത് നിരൂപണ ശാസ്ത്രമാകുന്നത്. ജ്ഞാനാന്വേഷണ വഴിയിലെ നിഷേധാത്മക സമീപനമാണത്.തെളിവുകളില്ലാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് കീഴടങ്ങലാണത്. ഓറിയന്റലിസ്റ്റുകൾ ഇസ്ലാമിക വിജ്ഞാനീയങ്ങളെ നിരൂപണം ചെയ്യുന്നതിൽ, രീതിശാസ്ത്രപരമായും വൈജ്ഞാനികമായും വലിയ കുഴപ്പത്തിലകപ്പെട്ടു. അനറബികളായതു കൊണ്ട് യഥാർത്ഥ സ്രോതസ്സുകളിൽ നിന്ന് ഗ്രഹിക്കാതെ, സെക്കന്ററി സ്രോതസ്സുകളിൽ നിന്നാണ് അവർ പ്രമാണങ്ങളെ ഗ്രഹിച്ചത്.
ഓറിയന്റലിസ്റ്റ് വിഗ്രഹമായ ഗോൾഡ് സിയറിനെ അനുകരിച്ചു ഹദീസ് നിരൂപണത്തിനൊരുമ്പെടുത്തവർ, പിൽക്കാല ഓറിയന്റലിസ്റ്റുകളിൽ പെട്ട ചിലർ, അയാളോടുള്ള വിധേയത്വം ഒഴിവാക്കി, സത്യത്തോടടുത്ത നിലപാട് സ്വീകരിച്ച കാര്യം മറക്കരുതെന്ന്, ഡോ. മുഹമ്മദ് അബൂശഹബ ഓർമിപ്പിക്കുന്നുണ്ട്. ഓറിയന്റലിസ്റ്റ് അഭിപ്രായങ്ങൾക്ക് മുമ്പിൽ പകച്ചു നിൽക്കുന്ന ബുദ്ധിജീവികൾ തിസീസുകളെ കണ്ണടച്ചു സ്വീകരിക്കുകയും മുഹദ്ദിസുകളുടെ നിരൂപണരീതിയെ പഴഞ്ചനെന്ന് മുദ്ര കുത്തി തള്ളിക്കളയുകയുമാണ് ചെയ്യുന്നത്. ഓറിയന്റലിസ്റ്റുകളുടെ ഗവേഷണ ഫലങ്ങളെ പരിഷ്കരണ ചിന്തയെന്നും വിമർശനാധീതമെന്നും കുറ്റമറ്റതെന്നുമാണ് ഇക്കൂട്ടർ വിശേഷിപ്പിക്കുന്നത്. ഇതൊരു പകർച്ചവ്യാധി പോലെ നമ്മുടെ പല എഴുത്തുകാരെയും ബാധിച്ചിട്ടുണ്ട്. വലിയ ഹദീസ് പണ്ഡിതന്മാർക്ക് മനസിലാകാത്തത് ഓറിയന്റലിസ്റ്റുകൾക്ക് തിരിഞ്ഞെന്നും എന്നിട്ടും അതെല്ലാം അപ്പടി വിഴുങ്ങി അവസരോചിതം വിളമ്പുകയുമാണിവർ ചെയ്യുന്നത്.
ഹദീസുകൾ വൈകി ക്രോഡീകരിച്ചതു കൊണ്ട് അതിന്റെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുന്ന ഓറിയന്റലിസ്റ്റുകളുടെ സമീപനം ജഹ്മികളിൽ നിന്നും സ്വീകരിച്ചതാണ്. ഇതൊരു ഖണ്ഡിതമായ സത്യമാണെന്ന നിലയിൽ ആധുനിക മുസ്ലിം ബുദ്ധിജീവികളും ഏറ്റുചൊല്ലുന്നു. എന്നാൽ പല ഹദീസുകളും ഹദീസ് സമാഹാരങ്ങളും നബിയുടെ കാലത്ത് തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് തെളിവുകൾ നിരത്തി ഹദീസ് പണ്ഡിതന്മാർ സ്ഥാപിച്ചത് കാണാൻ ഇവരുടെ അന്ധമായ അനുകരണം മൂലം കഴിയുന്നില്ല.
സുന്നത്തിന്റെ പാവനതയെ തകർത്ത് അത് ആദ്യ തലമുറയിൽപെട്ട മനുഷ്യരുടെ കേവല ചരിത്രമാണെന്നും അതിനാൽ, നിരൂപണങ്ങൾക്കും,സംശോധനക്കും, വിധേയമാണെന്നും തള്ളാനും കൊള്ളാനും കഴിയുമെന്നുള്ള ഗോൾഡ് സിയറിന്റെയും ജോസഫ് ഷാഖ്തിന്റെയും അഭിപ്രായങ്ങൾ ഇവർ ഏറ്റുചൊല്ലുന്നതും കാണാം. ഖണ്ഡിതമായ സത്യമാണെന്ന നിലയിലാണ് ഹദീസ് നിഷേധികളുടെ വാക്കുകളെ ഇവർ കാണുന്നത്.
എന്നാൽ ഗോൾഡ് സിയർ പിന്നീട് തന്റെ നിലപാട് മാറ്റിയിട്ടുണ്ടെന്നാണ് ജെ. റോബിൻസണെപോലുള്ള ഓറിയന്റലിസ്റ്റുകൾ പറയുന്നത്. നബി (സ) യിലേക്ക് എത്തുന്ന സ്വഹീഹായ ഹദീസുകൾ ഉണ്ടെന്നതിനെ അവർ സമ്മതിക്കുന്നു. അപ്രകാരം,ഉള്ളടക്കത്തിൽ സാമ്യത പുലർത്തുന്നത് കൊണ്ട് മാത്രം ചില ഹദീസുകൾ ഇസ്രായീലി ക്രൈസ്തവ പാരമ്പര്യങ്ങളിൽ നിന്നെടുത്തതാണെന്ന വാദവും ഇക്കൂട്ടർക്ക് ഓറിയന്റലിസ്റ്റുകളിൽ നിന്ന് ലഭിച്ചതാണ്. എല്ലാ പ്രവാചകന്മാരുടെയും മതം ഒന്നായിരുന്നതിനാൽ അവസാനത്തെ പ്രവാചകൻ മുൻ കഴിഞ്ഞ പ്രവാചകന്മാർ പറഞ്ഞത് പറയുന്നതിൽ അസാംഗത്യം കാണേണ്ടതില്ല. പ്രവാചകന്മാരുടെ അസാധാരണ കഴിവുകൾ, അവസാന കാലത്ത് നടക്കുന്ന കുഴപ്പങ്ങൾ, അന്ത്യദിനത്തിന്റെ വിശദാംശങ്ങൾ തുടങ്ങിയവ വിശദീകരിക്കുന്ന ഹദീസുകൾ തങ്ങളുടെ ബുദ്ധിക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ്, അടിസ്ഥാനപരമായി പ്രവാചകനിലും ദിവ്യസന്ദേശങ്ങളിലും വിശ്വാസമില്ലാത്ത ഓറിയന്റലിസ്റ്റുകൾ, സംഭവങ്ങളുടെ ഭൗതിക വ്യാഖ്യാനത്തിൽ മാത്രം വിശ്വസിക്കുന്നവരാണ്. എന്നാൽ, മുസ്ലിം നാമധാരികളായ ആധുനിക ചിന്തകർ, പ്രകൃതി നിയമങ്ങൾക്കും വസ്തുതകൾക്കും യോജിക്കുന്നതല്ലെന്ന് പറഞ്ഞ് ഇത്തരം ഹദീസുകളെ തള്ളിക്കളയുന്ന വിഷയത്തിൽ ഓറിയന്റലിസ്റ്റുകളെ അന്ധമായി അനുകരിക്കുന്നത് കാണാം. “അന്ത്യനാളിലെ കുഴപ്പങ്ങൾ, സ്വർഗനരകങ്ങളുടെ വിശദാംശങ്ങൾ” എന്നിവയെക്കുറിച്ചുള്ള ഹദീസുകൾ അംഗീകരിക്കാൻ പാശ്ചാത്യ ചിന്തക്ക് സാധ്യമല്ലെന്ന് റോബിൻസൺ പറയുന്നത് കാണാം. അവരെ അനുകരിച്ച് ജമാൽ ബന്നയും മുഹമ്മദ് ശഹ്റൂറും അദൃശ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഹദീസുകളിൽ സംശയം ജനിപ്പിക്കുന്നു. ഇവരാകട്ടെ അടിസ്ഥാനപരമായി അദൃശ്യകാര്യങ്ങളിലും പ്രവാചക നിയോഗത്തിലും വിശ്വസിക്കുന്നവരാണെങ്കിലും അനുകരണ ഭ്രമമാണ് ഇവരെ ഈ നിലയിലെത്തിച്ചത്.

ഹദീസ് നിരൂപണ മാനദണ്ഡമായി കേവലയുക്തി മാത്രം.



കേവല യുക്തിക്ക് അമിത പ്രാധാന്യംനൽകുന്നത് കൊണ്ടാണ് ഈ വിഭാഗം യുക്തിചിന്തകർ എന്നറിയപ്പെടുന്നത്.ഹദീസുകളെ ബുദ്ധിയുടെ മൂശയിൽ വാർത്തെടുത്ത് തങ്ങളുടെ യുക്തിക്കിണങ്ങുന്നത് അംഗീകരിക്കുകയും അല്ലാത്തത് തള്ളിക്കളയുകയുമാണ് ഇവരുടെ ശൈലി. തങ്ങളുടെ യുക്തിക്ക് നിരക്കാത്തത് ഹദീസ് പണ്ഡിതന്മാരുടെ തത്വപ്രകാരം സ്വീകാര്യ യോഗ്യമാണെങ്കിലും ഇവർ അംഗീകരിക്കില്ല. ഹദീസ് നിരൂപണത്തിന് അതിർകവിഞ്ഞ നിലയിൽ കേവല യുക്തിചിന്തയെ ആശ്രയിക്കുന്നു എന്നതാണ് ഈ വിഭാഗത്തിന്റെ പ്രശ്നം, ഹദീസുകൾ നിവേദകരുടെ സത്യസന്ധതയെ ആശ്രയിച്ചിരിക്കുന്ന ജ്ഞാനശാഖയാണ്. ആശയം കേവലം യുക്തിഭദ്രമാവുക എന്നത് മാത്രം അതിന്റെ സ്വീകാര്യതക്ക് മാനദണ്ഡമാവില്ല. ഹദീസിന്റെ വിഷയങ്ങൾക്കും അത് അവതരിപ്പിച്ച പ്രവാചകന്റെ പദവിയെയും ആശ്രയിച്ചിരിക്കും, അതിന്റെ ആശയങ്ങളുടെ യുക്തിഭദ്രത. ഉദാഹരണത്തിന് ഒരു അസാധാരണ സംഭവത്തെപ്പറ്റി ഒരു സാധാരണ മനുഷ്യൻ പറയുന്നതും പ്രവാചകൻ പറയുന്നതും ഒരു പോലെയല്ല. രണ്ടു നിരൂപകന്മാരുടെ യുക്തി ഒരു പോലെയാകണമെന്നില്ല. ഒരാൾക്ക് സ്വീകാര്യമായി തോന്നുന്നത് മറ്റെയാൾക്ക് പരമാബദ്ധമായി തോന്നാം. ആശയങ്ങൾ ഗ്രഹിക്കുന്നതിൽ ഒരുപോലെയല്ല പല വിതാനത്തിലാണ് എന്നാണ് ഇതിന് കാരണം. ജന്മസിദ്ധവും ശ്രമങ്ങളിലൂടെ വികസിപ്പിച്ചെടുക്കുന്നതുമായ യുക്തിചിന്തകളുണ്ട്. രണ്ടാമത് പറഞ്ഞത് പലരിലും പല വിധത്തിലായിരിക്കും. അറിവും അന്വേഷണവും പരിചയവും കൂടുന്നതിനനുസരിച്ച് യുക്തിചിന്തയും വ്യത്യാസപ്പെടുന്നതാണ്. പലപ്പോഴും ഹദീസുകളെ തള്ളിക്കളയാൻ ഉപയോഗിക്കുന്ന യുക്തിചിന്തകൾ കേവല അഭിപ്രായങ്ങളും വീക്ഷണ ഗതികളുമായിരിക്കും, മറ്റൊരു വീക്ഷണം അതിനെ ദുർബപ്പെടുത്താൻ വലിയ കാലതാമസം വേണ്ടിവരില്ല. അതിനാൽ യുക്തിബോധം അസ്ഥിരവും അവ്യവസ്ഥവുമായതിനാൽ ഹദീസുകളെ നിരൂപിക്കാൻ കേവല മാനദണ്ഡമായി അതിനെ അംഗീകരിക്കാനാവില്ല.
ഹദീസുകളുടെ മേൽവിധി തീർപ്പാക്കാൻ ഉപയോഗിക്കുന്ന കേവലയുക്തിയുടെ മാധ്യമം പഞ്ചേന്ദ്രിയങ്ങളാണ്. പഞ്ചേന്ദ്രിയങ്ങൾക്ക് വിധേയമാകുന്ന കാര്യങ്ങളെയല്ല ഹദീസുകൾ ചർച്ച ചെയ്യുന്നത്. അതിലധികവും ഹലാൽ ഹറാമുകൾ, സ്വർഗ നരകങ്ങൾ, മനുഷ്യജ്ഞാനത്തിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ എന്നിവയെല്ലാമായിരിക്കും. അതുകൊണ്ട് തന്നെ, ഇത് ശരിയാണോ തെറ്റാണോ എന്ന് വിധിക്കാൻ കേവലയുക്തിക്ക് സാധിക്കില്ല. ഖുർആൻ ശാസ്ത്ര നിഗമനങ്ങൾക്കെതിരാണെന്ന് ചിലർ വിധി എഴുതി പിന്നീട് ശാസ്ത്രീയ തത്വങ്ങൾ മാറുകയും ഖുർആനിന്റെ ഉദ്ബോധനം ശരിയാണെന്ന് ശാസ്ത്രം തെളിയിക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. ഖുർആനും ഹദീസും ഒരേ കേന്ദ്രത്തിൽ നിന്നും ഉത്ഭവിച്ചതാണെന്ന് മനസിലാക്കണം.
ഇസ്ലാമിലെ ചില വിധികളും വിശ്വാസങ്ങളും സംഭവങ്ങളും ചില സവിശേഷ ആചാരശീലങ്ങൾക്കിടയിൽ ജീവിച്ചവരുടെ യുക്തിക്ക് ഉൾകൊള്ളാൻ പ്രയാസമുണ്ടാകുമെങ്കിലും മറ്റു ചിലർക്ക് അതുൾക്കൊള്ളാൻ യാതൊരു തടസ്സവുമുണ്ടാവില്ല. ഒരു കാര്യം ഉൾകൊള്ളുന്നതിൽ ദേശക്കാരുടെയും വിശ്വാസികളുടെയും യുക്തി ഒരുപോലെയാവണമെന്നില്ല. പാമ്പിനെയും എലിയെയും പട്ടിയെയും ഭക്ഷിക്കുന്ന ചൈനക്കാരുടെ യുക്തി അറബികൾക്ക് ഉൾകൊള്ളാൻ കഴിയില്ല. ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടി മരിക്കുന്ന പഴയ ഇന്ത്യൻ സ്ത്രീയുടെ യുക്തി ഇന്നുള്ളവർക്ക് സ്വീകാര്യമല്ല, സഹോദരന്മാർ ഒരു സ്ത്രീയെ വേൾക്കുന്ന പഴയ കേരളീയ ഹൈന്ദവ യുക്തി ഇന്ന് അവർ തന്നെ അംഗീകരിക്കില്ലല്ലോ? താഴ്ന്ന ജാതിയിലെ സ്ത്രീകൾ മാറ് മറക്കാതെ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത് അന്നത്തെ പൊതുസമൂഹവും അവരും അംഗീകരിച്ചിരുന്നു. ഭക്ഷണത്തിലും വിശ്വാസത്തിലും ആചാരത്തിലും ലോകത്തിലെ വ്യത്യസ്ത സമൂഹങ്ങൾ പുലർത്തി പോരുന്ന വൈരുദ്ധ്യം ഓരോരുത്തരും അവയെ യുക്തിസഹമായി കാണുന്നത് കൊണ്ട് തന്നെയാണ്. ഒരേ വിഷയത്തിൽ വിവരമുള്ളവർക്കും പൊതുജനങ്ങൾക്കും വ്യത്യസ്ത അഭിപ്രായമായിരിക്കും. ശരീഅത്തിൽ അവഗാഹം നേടിയ ആളുടെയും ഡോക്ടറുടെയും എഞ്ചിനീയറുടെയും യുക്തി വ്യത്യസ്തമായിരിക്കും. അപ്പോൾ ആരുടെ യുക്തി അനുസരിച്ചാണ് നാം ഹദീസുകളെ നിരൂപണം നടത്തേണ്ടത്?. അല്ലാഹുവിലുള്ള വിശ്വാസം അവന്റെ ഗുണഗണങ്ങൾ, പരലോകം, മലക്കുകൾ തുടങ്ങിയവയിലുള്ള വിശ്വാസകാര്യങ്ങളിൽ വിധി കൽപിക്കാൻ യുക്തിക്ക് യാതൊരു പഴുതുമില്ല. അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുക എന്ന അടിസ്ഥാന പ്രമാണങ്ങളോടുള്ള അതിക്രമമായാണ് വിശ്വാസികൾ ഇതിനെ കാണുന്നത്. പരലോകവും അനുബന്ധ വിഷയങ്ങളും ദൃശ്യലോകത്തെ സംഭവങ്ങളുമായി താരതമ്യം ചെയ്യാവുന്നതല്ല. അന്ത്യനാളിലെ സംഭവവികാസങ്ങളെ യുക്തിയുടെ മൂശയിൽ വാർത്തെടുക്കാൻ ശ്രമിച്ചാൽ, യാഥാർത്ഥ്യം ഗ്രഹിക്കാൻ സാധിക്കില്ല, കണ്ണുകൾ കണ്ടിട്ടില്ലാത്തതും കാതുകൾ ശ്രവിച്ചിട്ടില്ലാത്തതും, മനുഷ്യമനസ്സിന് ഭാവിക്കാൻ കഴിയാത്തതുമായ കാര്യങ്ങൾ നാം സജ്ജനങ്ങൾക്ക് വേണ്ടി തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് അല്ലാഹു പറഞ്ഞത് ഏത് യുക്തി കൊണ്ടാണ് അളക്കാൻ കഴിയുക. ഈ പ്രപഞ്ചത്തിലെ രഹസ്യത്തെ സംബന്ധിച്ചിടത്തോളം ഒരു അണുവിന്റെ അളവിലുള്ള രഹസ്യമേ മനുഷ്യന് കണ്ടെത്താനായിട്ടുള്ളൂ. പരലോകത്തെ സംബന്ധിച്ചാണെങ്കിൽ പ്രവാചകന്മാർ ദിവ്യബോധനത്തിലൂടെ അറിയിച്ചതല്ലാതെ മറ്റൊന്നും അറിയാൻ അവന് സാധ്യമല്ല. അവിവേകികൾ തങ്ങളുടെ യുക്തിക്ക് നിരക്കുന്നതല്ല എന്ന കാരണം പറഞ്ഞ് അവ തള്ളിക്കളയുന്നു എന്നതാണ് വസ്തുത. തങ്ങളുടെ പരിമിതമായ യുക്തിക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് പറഞ്ഞ് ഇത്തരം ഹദീസുകൾ അവർ തള്ളിക്കളയുന്നു. അതിന് വേണ്ടി നിരർത്ഥകമായ തത്വങ്ങൾ മിനഞ്ഞുണ്ടാക്കുകയും ചെയ്യുന്നു.
അറിവിനും ബോധ്യത്തിനും നിരക്കാത്തത് കൊണ്ട് അത്തരം ഹദീസുകൾ ബുദ്ധിജീവികൾ അവിശ്വസിക്കുന്നു എന്നാണ് അവരുടെ വാദം. ചരിത്രവസ്തുതകൾ പ്രാപഞ്ചിക സത്യങ്ങൾ ശാസ്ത്ര തത്വങ്ങൾ എന്നിവയോട് യോജിക്കുന്നതും അനുഭവത്തിലൂടെയും പരിചയത്തിലൂടെയും സ്ഥിരപ്പെട്ടതും മാത്രമേ തങ്ങൾ വിശ്വസിക്കൂ എന്നുമാണ് ഇവരുടെ വാദം. "നരകവാസികളിൽ അധികവും സ്ത്രീ ജനങ്ങളാണ്" തുടങ്ങിയ ഹദീസുകൾ പുരുഷ കേന്ദ്രീകൃതവ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്നും, "ഹവ്വ ഇല്ലായിരുന്നെങ്കിൽ ഒരു സ്ത്രീയും തന്റെ ഭർത്താവിനെ വഞ്ചിക്കില്ലായിരുന്നു" തുടങ്ങിയവ കെട്ടിച്ചമച്ചതും നിരർത്ഥകവും സ്ത്രീകളാൾ വഞ്ചിക്കപ്പെട്ട ആരുടെയോ സൃഷ്ടിയാണ് എന്നൊക്കെയാണ് മത യുക്തിവാദികളുടെ പക്ഷം. ഈച്ചപാത്രത്തിൽ വീണാൽ എന്നു തുടങ്ങുന്ന ഹദീസ് ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതും മനുഷ്യ അഭിരുചിക്ക് വിരുദ്ധവുമാണെന്നും അവർ ജൽപ്പിക്കുന്നു. ധൃതി പിടിച്ചുള്ള വിധി പ്രസ്താവങ്ങളാണിത് എന്ന് മനസ്സിലാക്കാവുന്നതാണ്, പ്രപഞ്ചത്തിന്റെ മുഴുവൻ യുക്തികളും എല്ലാറ്റിന്റെയും ശാസ്ത്രീയ യുക്തിയും ഇനിയും മനുഷ്യൻ കണ്ടെത്താനിരിക്കുന്നതേയുള്ളൂ എന്നതാണ് വസ്തുത. ബുദ്ധിക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് ഹദീസുകൾ തള്ളിക്കളയുന്നത് ധിഷണയോടും വെളിപാടിനോടുമുള്ള വെല്ലുവിളിയാണ്. ഈ സമീപനമാണ് പലരെയും ശരീഅത്തിന്റെ ചട്ടക്കൂടിൽ നിന്ന് പുറത്ത് കടന്നു സ്വതന്ത്രചിന്തയെന്ന ദൈവനിഷേധ വഴിയിലെത്തിച്ചത്. തിന്മയുടെ പൊരുൾ, വിധിവിശ്വാസം തുടങ്ങിയ പ്രശ്നങ്ങൾ ഗ്രഹിക്കാൻ കഴിയാതെ, മതനിന്ദയിലും ദൈവ നിഷേധത്തിലും പ്രപഞ്ചത്തെയും ജീവിതത്തെയും കുറിച്ച് തെറ്റായ വീക്ഷണത്തിലും ആപതിക്കുകയും ചെയ്തു.

ഹദീസ് നിരൂപണത്തിൽ നിവേദക പരമ്പരയുടെ പ്രാധാന്യം.



സമകാലിക യുക്തി ചിന്തകരുടെ രീതിശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രശ്നം, ഹദീസ് നിരൂപണ പ്രക്രിയയിൽ നിവേദക പരമ്പരക്ക് പ്രാധാന്യം നൽകുന്നില്ലെന്നതാണ്. ഹദീസിന്റെ ടെക്സ്റ്റിനെ മാത്രം നിരൂപണ വിധേയമാക്കുകയും തങ്ങളുടെ യുക്തിക്കനുസരിച്ച് മൂല്യനിർണയം നടത്തുകയും ചെയ്യുന്നു എന്നതാണ് ഇവരുടെ പ്രധാന ന്യൂനത. ഇവരുടെ ഏറ്റവും വലിയ പരിമിതിയാണിത്. നിവേദകരെ പഠനവിധേയമാക്കുക എന്നത് അതീവ സങ്കീർണമായ പ്രക്രിയയാണ്. വലിയ അന്വേഷണവും ഗഹനമായ പഠനവും സംശോധനയും അതിന് ആവശ്യമാണ്. അതിന് അശക്തരായ ഇവർ സ്വീകരിച്ച ഈ നയം ജ്ഞാനരീതിയിലെ ഏറ്റവും വലിയ പിഴവാണെന്ന് പറയേണ്ടിവരും. സമകാലിക ഹദീസ് നിഷേധികളുടെ ഏറ്റവും വലിയ ദൗർബല്യത്തെയാണിത് പ്രതിഫലിപ്പിക്കുന്നത്. എന്നാൽ, ഹദീസ് പണ്ഡിതന്മാർ ഒരു ഹദീസിനെ പഠന വിധേയമാക്കുമ്പോൾ അതിന്റെ (നിവേദക പരമ്പരയെ (സനദ്) യും ടെക്സ്റ്റിനെയും (മത്ന്) ഒരുപോലെ നിരൂപണ വിധേയമാക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അപ്പോൾ ഒരു ഹദീസ് സത്യമാണോ എന്നറിയുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം അത് നിവേദനം ചെയ്ത ആളുടെ സത്യസന്ധതയെ ആശ്രയിച്ചിരിക്കും. അയാൾ സത്യസന്ധനല്ലെങ്കിൽ ഹദീസിന്റെ വിശ്വാസ്യതക്ക് പോറലേൽക്കും. നിവേദകൻ വിശ്വസനീയനല്ലെങ്കിൽ ഹദീസിന്റെ ആശയം സ്വീകാര്യമാണെങ്കിലും അതിന്റെ ടെക്സ്റ്റിന്റെ സ്വീകാര്യതക്ക് പ്രശ്നം സംഭവിക്കുന്നതാണ്. ഒരു ഹദീസ് നബി(സ) പറഞ്ഞതാണോ എന്നതാണ് ഹദീസ് പണ്ഡിതന്മാർ ഉറപ്പ് വരുത്താറുള്ളത്. അത് കൃത്യമായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിന്റെ സ്വീകാര്യതക്ക് ഭംഗം വരും. പിന്നീട് ,അതിന്റെ ഉള്ളഠക്കത്തെ കുറിച്ച് പഠന വിധേയമാക്കേണ്ടതില്ല. ബാഹ്യമായി സനദുകൾക്ക് തകരാർ കണ്ടില്ലെങ്കിൽ മറ്റു പ്രമാണങ്ങളോട് താരതമ്യം ചെയ്തു അതിന്റെ സനദും മത്നും സ്ഫുടീകരണത്തിന് വിധേയമാക്കുന്നു. വിശ്വസ്തരായ നിവേദകർ ഉദ്ധരിച്ച ഹദീസുകളിൽ ചെറിയ കുഴപ്പങ്ങൾ കണ്ടെത്തുകയും അതേക്കുറിച്ച് വിധിപ്രസ്ഥാവിക്കുകയും ചെയ്യുന്നു.

സനദുകളെ പരിഗണിക്കാതെ ഉള്ളടക്കത്തെ മാത്രം നിരൂപണം ചെയ്യുന്ന രീതി എങ്ങനെ കുറ്റമറ്റതാകും.



ഖുർആനിനും ബുദ്ധിക്കും എതിരാകാത്ത പല ഹദീസുകളും വ്യാജന്മാർ ചമച്ചുണ്ടാക്കിയിട്ടുണ്ട്. കർമ്മങ്ങളുടെ മഹത്വത്തെ കുറിച്ച് വരെ അവർ ഹദീസുകൾ നിർമിച്ചിട്ടുണ്ട്. സൂക്ഷ്മതക്കുറവുള്ള ചിലർ, സഹാബികളുടെയോ പിന്മുറക്കാരുടെയോ വാക്കുകൾ നബിയുടെതാണെന്ന് ധരിച്ച് ഹദീസുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം തിരിച്ചറിയണമെങ്കിൽ സനദിനെ നിരൂപണ വിധേയമാക്കേണ്ടതുണ്ട്.
ആകർഷകമായ തത്വേക്തികൾ കേട്ടാൽ ഞാൻ അതിന് നിവേദകപരമ്പര ഉണ്ടാക്കി നബിയിലേക്ക് ചേർത്തി പറയാറുണ്ടെന്ന് വ്യാജ ഹദീസ് ചമക്കാറുള്ള മുഹമ്മദ് ഇബ്നു സഈദ് പറഞ്ഞതായി കാണാവുന്നതാണ്. ഇതെല്ലാം കണ്ടുപിടിച്ച് ഹദീസുകളെ അല്ലാത്തവയിൽ നിന്ന് സംരക്ഷിക്കാൻ നിവേദകപരമ്പരയെ നിരൂപണ വിധേയമാക്കുകയേ നിർവ്വാഹമുള്ളൂ. അപ്പോൾ ഇത്തരം കുഴപ്പങ്ങൾ കണ്ടുപിടിക്കാൻ സനദുകൾ നിരൂപണവിധേയമാക്കുകയും അവരുടെ നിവേദനങ്ങളെ താരതമ്യം ചെയ്യുകയും വിശ്വസ്തരുടെ നിവേദനങ്ങൾ സ്വീകരിക്കുകയും ദുർബ്ബലരുടേത് തള്ളുകയും ചെയ്തുകൊണ്ട് മാത്രമേ ഇതിനെ നേരിടാൻ സാധിക്കൂ. അപ്പോൾ യുക്തി ചിന്തകരുടെ രീതിയനുസരിച്ച് ഹദീസുകളിൽ കടന്നുകൂടിയ വ്യാജ നിവേദനങ്ങളും അസത്യങ്ങളും കണ്ടെത്താൻ സാധ്യമല്ലെന്ന് മനസ്സിലായി.

ഹദീസ് നിരൂപണത്തിൽ അനാവശ്യ സംശയം ജനിപ്പിക്കുന്ന രീതി.



ഒരു വിഷയത്തിന്റെ യാഥാർത്ഥ്യം ബോധ്യപ്പെടാൻ സംശയത്തോടു കൂടി സമീപിക്കുക എന്നത് ആധുനിക വൈജ്ഞാനിക രീതിശാസ്ത്രത്തിന്റെ തത്വമാണ്. പക്ഷേ, ഇത് അതിര് കവിയാതെ ശ്രദ്ധിക്കേണ്ടതുണ്ട്. അലംഭാവത്തിനും നിഷേധത്തിനുമിടയിലുള്ള മധ്യമ സമീപനമാണ് വസ്തുത ഗ്രഹിക്കാൻ ശ്രമിക്കുമ്പോൾ പുലർത്തേണ്ട സന്ദേഹ രീതി. എന്നാൽ, ഹദീസിനെ നിരൂപണം ചെയ്യുമ്പോൾ ഓറിയന്റലിസ്റ്റുകളെ അനുകരിച്ച് എല്ലാം സംശയത്തിന്റെ കണ്ണിലൂടെ കാണുന്ന സമീപന രീതിയായാണ് ഇവിടെ കാണുന്നത്.. ഇത് വൈജ്ഞാനിക സത്യസന്ധതക്ക് നിരക്കുന്നതല്ല. തങ്ങളുടെ താൽപര്യത്തിനും വീക്ഷണത്തിനും എതിരായ സകല ഹദീസുകളും സംശയത്തോടു കൂടി വീക്ഷിക്കുന്ന സമീപനമാണവർക്ക്. ഹദീസിന്റെ ഉള്ളടക്കത്തെ ശാസ്ത്രീയ നിരൂപണത്തിന് മുതിരാതെ അവയെ തള്ളിക്കളയാനുള്ള കാരണം കണ്ടെത്തുകയാണ് ഇവരുടെ രീതി. ഹദീസിന്റെ ആശയവും പൊരുളും ഗ്രഹിക്കാതെ ധൃതി പിടിച്ച് അതിനെ തള്ളുവാൻ ധൃഷ്ടരാവുന്നു. തെളിവുകൾ അവതരിപ്പിക്കാതെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കാൻ മുതിരുന്നു. മുൻവിധികളും വ്യക്തി താൽപര്യങ്ങളും നിരൂപണത്തിന്റെ സത്യസന്ധതയെ തകർക്കുന്നു. നിഷേധാത്മകത ലക്ഷ്യം വെച്ച് സംശയം ജനിപ്പിക്കാൻ വേണ്ടി, സംശയിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് പൊതുവായി ഇവർ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്.
അല്ലാഹുവിന് മാത്രമേ, അദൃശ്യങ്ങൾ അറിയുകയുള്ളൂ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ജമാൽ ബന്ന ഹദീസുകളിൽ വന്ന എല്ലാം അദൃശ്യ സംഭവങ്ങളെയും (ഗൈബിയ്യാത്ത്) നിഷേധിക്കാൻ മുതിരുന്നത്. ഇവിടെ സംശയം ക്രിയാത്മകമല്ല. തികച്ചും നിഷേധാത്മകമാണ്. "അല്ലാഹു അവന്റെ അദൃശ്യജ്ഞാനത്തെ അവൻ ഇഷ്ടപ്പെട്ട ദൂതന്മാർക്കല്ലാതെ വെളിപ്പെടുത്തുകയില്ല". (ജിന്ന് 26) എന്ന ഖുർആൻ വചനം ഇയാൾ കാണാതെ പോയി.
അബൂഹുറൈറയുടെ നിവേദനങ്ങൾ ജൂത ക്രൈസ്തവരുടെ വൃത്താന്തങ്ങളോട് സാമ്യം പുലർത്തുന്നുവെന്നാണ് കേരളത്തിലെ ചേകന്നൂർ മൗലവി മുതൽ അറബ് ലോകത്തെ അബൂറയ്യ വരെയുള്ളവരുടെ ആരോപണം. അബൂഹുറൈറ(റ) ജുതന്മാരായിരുന്ന കഅ്ബുൽ അഹ്ബാർ,(റ) അബ്ദുല്ലാഹ് ഇബ്നുസലാം(റ) എന്നിവരെ ശ്രവിച്ചിരുന്നുവെന്നാണ് ഇവർ ഇതിന് ഉപോദ്ബലകമായി നിരത്തുന്ന വാദം. ഹദീസുകളിലും പൂർവ്വ വേദങ്ങളിലും പ്രതിപാദിക്കുന്ന ചില സംഭവങ്ങളിൽ കാണുന്ന സാമ്യതയുടെ പേരിൽ സംശയം സൃഷ്ടിച്ച് അവ തള്ളിക്കളയണമെന്നാണ് ഇവരുടെ വാദം. ഇതരസമൂഹത്തോട് സാമ്യത പുലർത്തുന്ന ആചാരങ്ങൾ, ചരിത്രങ്ങൾ എല്ലാം ഉപേക്ഷിക്കുകയാണെങ്കിൽ ഭൂരിപക്ഷം ഹദീസുകളും തള്ളിക്കളയേണ്ടി വരും. "അവൻ ഈ വേദഗ്രന്ഥത്തെ മുൻ വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതായി കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ച് തന്നിരിക്കുന്നു" (ആലുഇംറാൻ 3) എന്ന് വിശുദ്ധ ഖുർആൻ തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
ഹദീസ് സമാഹാരങ്ങൾ മൊത്തത്തിൽ തന്നെ തള്ളിക്കളയുന്നവരും ഇവരിലുണ്ട്. അതെല്ലാം ഊഹാധിഷ്ഠിതമായ ഗ്രന്ഥങ്ങളാണ് എന്നാണ് അവരുടെ വാദം. യാതൊരു കടിഞ്ഞാണുമില്ലാത്ത സംശയങ്ങളാണ് ഇവർ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്, നിവേദക ചരിത്രം, ഹദീസ് നിരൂപണം തുടങ്ങിയ വിഷയങ്ങളിൽ ധാരാളം പഠനങ്ങൾ നടത്തി ഇസ്ലാമിക സമൂഹം ഹദീസുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ നൂറ്റാണ്ടുകളായി നടത്തിയ പരിശ്രമങ്ങൾക്ക് യാതൊരു വിലയുമില്ലെങ്കിൽ മാനവചരിത്രത്തിൽ ഇതിന്റെ നൂറിലൊരംശം പോലും സംശോധനകളും സ്ഫുടീകരണവും നടത്താത്ത മറ്റു വിജ്ഞാന ശാഖകൾക്ക് എന്ത് വിശ്വാസ്യതയാണുള്ളത്? ക്രിയാത്മകമായ ധാരാളം സംശയങ്ങൾ ഉന്നയിച്ചു കൊണ്ട് തന്നെയാണ് ഹദീസ് പണ്ഡിതന്മാർ ഒരു ഹദീസ് സ്വീകാര്യമാണോ എന്ന് തീരുമാനിക്കുന്നത്. ഹദീസ് സ്വീകരിക്കുന്നതിന് മുമ്പ് ധാരാളം സംശയങ്ങൾ ഉന്നയിക്കാറുള്ളത് കൊണ്ട് യഹ്‌യ ഇബ്നു യഹ്‌യ നൈസാപൂരിയെ പണ്ഡിതന്മാർ യഹ്‌യാശ്ശക്കാക്ക് (സന്ദേഹിയായ യഹ്‌യ) എന്നാണ് വിളിച്ചിരുന്നത്. ഇബ്നു മുബാറക്കിന് ശേഷം ഖുറാസാനിൽ ഇത് പോലെ മറ്റൊരു പണ്ഡിതൻ ഉണ്ടായിട്ടില്ലെന്നാണ് ഇമാം അഹ്മദ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്. ഇത്തരത്തിലുള്ള ധാരാളം നിവേദകരെ നമുക്ക് കാണാൻ സാധിക്കും. എന്നാൽ, സമകാലിക യുക്തി ചിന്തകരുടെത് രോഗാതുരമായ സന്ദേഹങ്ങളാണ്. അടിസ്ഥാന തത്വങ്ങളിൽ സംശയം ജനിപ്പിച്ച് ഖുർആനിനെക്കുറിച്ച് തന്നെ സംശയം ജനിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. ചേകന്നൂർ മൗലവി തന്റെ അടുപ്പക്കാരോട് ഖുർആനിനെ തള്ളിപ്പറഞ്ഞത് ഓർക്കുക. ഖുർആൻ പരിഭാഷകളിലെ തെറ്റുകൾ കണ്ടെത്താൻ നടക്കുന്ന ഒരു വിദ്വാൻ മുസ്ഹഫിലേക്ക് ചൂണ്ടി. ഇത് ഖുർആനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞത് ഓർക്കുന്നു.

ആശയത്തിലെ അവ്യക്തതയുടെ പേരിൽ മൊത്തമായി നിഷേധിക്കുന്ന സമീപനം.



ഉള്ളടക്കത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ കാണുമ്പോഴേക്കും ശറഇന്റെ തത്വങ്ങളോട് ബാഹ്യമായി എതിരാവുന്നതോ, പ്രഥമ ദൃഷ്ടിയിൽ യുക്തിക്ക് നിരക്കാത്തതോ ആണെന്ന് കണ്ടാൽ ധൃതിപിടിച്ച് ഹദീസിനെ തള്ളുന്ന രീതി ആധുനിക യുക്തിചിന്തകരിൽ വ്യാപകമാണ്. വ്യാജ ഹദീസുകളും പ്രശ്ന ഹദീസുകളും ഇവർ വേർതിരിച്ച് മനസ്സിലാക്കാറില്ല. ബാഹ്യമായി ഖുർആനിനോടോ ബുദ്ധിക്കോ നിരക്കാത്തതെന്ന് കാണുമ്പോഴേക്കും ചാടി വീണ് സമകാലിക യുക്തിക്കിണങ്ങുന്നതല്ലെന്ന് വിധിച്ച് സത്യസന്ധനായ നിവേദകനെ കുറ്റപ്പെടുത്താൻ മുതിരുന്നു. യഥാർത്ഥ രോഗകാരണം കണ്ടെത്തുന്നതിലും ശരിയായ ചികിത്സ നൽകുന്നതിലും പരാജയപ്പെട്ട വൈദ്യൻ രോഗം ബാധിച്ച അവയവം മുറിച്ച് കളയാൻ തീരുമാനിക്കുന്നതിന് തുല്യമാണ് ഇവരുടെ നടപടിയെന്ന് പറയാം. രോഗിയുടെ ജീവൻ രക്ഷിക്കാനാണ് തന്റെ ഈ പ്രവൃത്തിയെന്നാണ് വൈദ്യന്റെ വാദം. ഇപ്രകാരം സുന്നത്തിന്റെ വിശുദ്ധ നിലനിർത്തുവാൻ തങ്ങളുടെ യുക്തിക്ക് നിരക്കാത്ത ഹദീസുകളെ വെട്ടിമാറ്റുകയാണ് ആധുനിക ബുദ്ധിജീവികൾ? ചെയ്യുന്നത്.
പ്രശ്ന സങ്കീർണമാണെന്ന് ബുദ്ധിജീവി വിധിക്കുന്ന ഹദീസുകൾക്ക് വ്യക്തമായ വ്യാഖ്യാനമണ്ടെന്ന് ഹദീസ് പണ്ഡിതന്മാർ സ്ഥാപിക്കാറുണ്ട്. ഒരാൾ അംഗീകരിക്കുന്നത് മറ്റൊരാൾ തള്ളിക്കളയുന്നത് കാണാം. ശരീഅത്ത് വിജ്ഞാനങ്ങളോടുള്ള ബന്ധത്തെ ആശ്രയിച്ചായിരിക്കും ഇത്. ഈ കുട്ടി ജീവിക്കുകയാണെങ്കിൽ നിശ്ചിത സമയം വരുന്നത് വരേക്കും അവന് വാർധക്യം ബാധിച്ചേക്കില്ല എന്ന ഹദീസ് യുക്തിക്ക് നിരക്കുന്നതല്ലെന്നും പറഞ്ഞ് മുറവിളി കൂട്ടുന്നത് കാണാം. ഇവിടെ നിശ്ചിതസമയം എന്നതിന് അന്ത്യനാൾ എന്ന് അർത്ഥം നൽകിയതാണ് പ്രശ്നമായത്. അന്ത്യനാൾ എന്നല്ല ഇവിടെ ഉദ്ദേശ്യം. ഒരു തലമുറയുടെ ആയുസ്സാണ് വിവക്ഷ. അസ്സാഅ എന്ന വാക്കിന് അന്ത്യനാൾ എന്നർത്ഥം കൽപിക്കാറുണ്ട് എന്നതാണ് ഇവിടെ വിനയായത്. ചില ആയത്തുകളിലും ഹദീസുകളിലെ അവ്യക്തമായ ആശയങ്ങൾ (മുതശാബിഹാത്) നൽകി അല്ലാഹു വിശ്വാസികളെ പരീക്ഷിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. പ്രവാചകനിലും അദൃശ്യങ്ങളിലും സംശയലേശമന്യേ വിശ്വസിക്കുന്നവനാണോ എന്നറിയാനാണിത്. അപ്പോൾ മാത്രമേ ഒരാൾ നിഷ്കളങ്കമായ ഉബൂദിയ്യത്തിന് അർഹനാവുകയുള്ളൂ. പ്രവാചകൻ ഒരു കാര്യം പറഞ്ഞിട്ടുണ്ടെന്ന് കേട്ടാൽ അത് പ്രവാചകൻ പറഞ്ഞത് തന്നെയാണോ എന്ന് ഉറപ്പുവരുത്തുകയല്ലാതെ എന്റെ യുക്തിക്കിണങ്ങുന്നതാണോ എന്ന് അന്വേഷിക്കുന്നവൻ വിശ്വാസിയല്ല. തന്റെ ദുർബലമായ യുക്തി കൊണ്ട് ശരീഅത്തിന്റെ മേൽ ആധിപത്യം സ്ഥാപിക്കുന്നവൻ വിശ്വാസിയോ അവന്റെ അടിമത്തം യഥാർത്ഥ ഉബൂദിയ്യത്തോ അല്ല. സങ്കീർണമായ ഹദീസുകൾ യുക്തിയുടെ പേരിൽ തള്ളുന്നവർക്ക് അത്തരത്തിലുള്ള ഖുർആൻ വചനങ്ങളും തള്ളേണ്ടിവരും. പ്രവാചകനെക്കുറിച്ച് നല്ല ചിന്ത പുലർത്തുന്നവർ അതിന്റെ യഥാർത്ഥ പൊരുൾ അന്വേഷിക്കുകയും അത് പറഞ്ഞ സാഹചര്യങ്ങളും ഭാഷാപ്രയോഗങ്ങളും ഹദീസും തലക്കെട്ടും തമ്മിലുള്ള ബന്ധം, ഫിഖ്ഹുൽ ഹദീസ് വ്യാഖ്യാന ബാധ്യതകൾ, ഹദീസുകൾക്കിടയിൽ വൈരുദ്ധ്യം കണ്ടാൽ പുലർത്തേണ്ട സമീപനങ്ങൾ, എല്ലാം പരിഗണിക്കണം. കാരണം, മനുഷ്യരുടെ ചിന്തകളും ധാരണകളും ബോധ്യങ്ങളും വ്യത്യസ്തമാണ്. അദൃശ്യങ്ങളും അല്ലാഹുവിന്റെ തീരുമാനങ്ങൾക്ക് പിന്നിലുള്ള യുക്തിയും കേവലബുദ്ധി കൊണ്ട് കണ്ടെത്താൻ കഴിയില്ല. വഹ്‌യിന്റെ സംരക്ഷണത്തിൽ അഭയം തേടുകയേ വഴിയുള്ളൂ.
(തുടരും)




x

1 comment:

Unknown said...

Merkur 15c Safety Razor - Barber Pole - Deccasino
Merkur 15C Safety Razor - Merkur deccasino - 15C for Barber Pole is casinosites.one the perfect introduction to novcasino the Merkur Safety https://deccasino.com/review/merit-casino/ Razor. bsjeon.net

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal