} -->

സൂഫിസവും ശീഇസവും സ്രോതസ്സുകളിലെ പാരസ്പര്യം


സൂഫിസവും ശീഇസവും: സ്രോതസ്സുകളിലെ പാരസ്പര്യം

അബ്ദുറഹ്മാൻ ആദൃശ്ശേരി


സൂഫി-ശീഇൗ ചിന്തകളിലെ യോജിപ്പുകൾ വിയോജിപ്പുകളെക്കാൾ കൂടുതലാണ്. അവ രണ്ടും ഒരേ സ്രോതസ്സിൽ നിന്നാണ് തങ്ങളുടെ ആശയങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്ന് കാണാം. സൂഫിസത്തിന്റെ പ്രഭവ കേന്ദ്രമായ ബസ്വറ, അർദ്ധ പേർഷ്യൻ സാംസ്കാരിക കേന്ദ്രമായിരുന്നു. ചരിത്രത്തിൽ അറിയപ്പെട്ട സൂഫികളിൽ ബഹുഭൂരിപക്ഷവും പേർഷ്യക്കാരാണെന്ന് കാണാവുന്നതാണ്. മഅ്റൂഫ് അൽ കർഖി, ശക്വീക്വ് അൽ ബൽക്വി, ഹാതിം അൽ അസ്വം, ഇബ്റാഹീം ഇബ്നു അദ്ഹം, സഹ്ൽ അത്തസ്ത്തുരി, മൻസൂർ അൽ ഹല്ലാജ്, അബ്ദുൽ ക്വാദിർ ജീലാനി, അബൂഹാമിദ് അൽ ഗസ്സാലി, ശിഹാബുദ്ദീൻ സുഹ്റവർദി, ജലാലുദ്ദീൻ റൂമി, ഹജ്വീരി, അബൂഹഫ്സ് നൈസാപൂരി, ഫരീദുദ്ദീൻ അത്താർ, അബൂയസീദ് ബിസ്താമി, യൂസുഫ് അൽ അജ്മി, ബഹാഉദ്ദീൻ നഖ്ശബന്ദി, ഖുതുബുദ്ദീൻ മർവൂസി, സഅദി ശീറാസി, ഉമർ ക്വയ്യാം, മുഇൗനുദ്ദീൻ സിജ്സി തുടങ്ങിയ സൂഫി പ്രമുഖരെല്ലാം പേർഷ്യൻ ബെൽറ്റിൽ നിന്നുള്ളവരാണ്. "ദൈവശാസ്ത്ര'(ഇൽമുൽ കലാം)ത്തിനും വളക്കൂറുള്ള മണ്ണായിരുന്നു ഇൗ പ്രദേശം.


"സൂഫിസം' എന്ന് പറയുമ്പോൾ അതൊരു ഏകശിലാരൂപമുള്ള ദർശനമാണെന്ന് നാം മനസ്സിലാക്കരുത്. ഇസ്ലാമിക ആദർശങ്ങളായ ഭക്തി (വറഅ്), ഭൗതിക വിരക്തി (സുഹ്ദ്) എന്നിവ മുറുകെ പിടിച്ച് ജീവിച്ച, ഹസൻ ബസ്വരി, അബ്ദുല്ലാഹി ഇബ്നുൽ മുബാറക് എന്നിവർ ഇൗ ഗണത്തിൽ പെടുന്നതാണ്. ഗ്രീക്ക് തത്വശാസ്ത്രവും ഇസ്ലാമിക അധ്യാത്മികതയും കൂട്ടിക്കുഴച്ച ദാർശനിക സൂഫിസത്തിന്റെ (തസവ്വുഫ് ബുർഹാനി) വക്താക്കളുണ്ട്. ഗസ്സാലി, ബിസ്താമി തുടങ്ങിയവർ ഇൗ ഗണത്തിൽ പെടുന്നതാണ്. തന്റെ മുൻഗാമികളായ ഖുശൈരി, ബിസ്താമി എന്നിവരുടെ ചിന്തകളെ വികസിപ്പിച്ചാണ് ഗസ്സാലി തന്റെ ഇഹ്യാ ഉലൂമുദ്ദീൻ എന്ന ഗ്രന്ഥം അവതരിപ്പിക്കുന്നത്. ഒരിടത്ത് അംഗീകരിക്കുകയും മറ്റൊരിടത്ത് തള്ളിപ്പറയുകയും അങ്ങനെ ഒരു ചിന്തയിൽ ഉറച്ചു നിൽക്കാത്ത സന്ദേഹവാദിയെ നമുക്ക് ഗസ്സാലിയിൽ ദർശിക്കാനാവും. വിധിനാളിൽ ശരീരങ്ങളെ ഒരുമിച്ചു കൂട്ടുന്നതും രക്ഷാശിക്ഷകൾ വിധിക്കുന്നതും നിരാകരിക്കുന്ന ഇസ്ലാമിക തത്വശാസ്ത്രജ്ഞരെ ഗസ്സാലി തന്റെ "തഹാഫുത്തുൽ ഫലാസിഫ'യിൽ കാഫിറാക്കുമ്പോൾ, സൂഫി ശൈഖുമാരുടെ അഭിപ്രായവും അത് തന്നെയാണെന്ന് "മീസാനുൽ ഉഖൂലി'ൽ പറയുന്നത് കാണാം. തന്റെ സന്ദേഹവാദം ആത്മകഥ രൂപത്തിലെഴുതിയ "അൽമുൻഖിദൂ മിനള്ളലാലി'ൽ ഏറെ പ്രകടമാണ്.


പ്രതീകാത്മക ചിന്തയിലധിഷ്ഠിതമായ സൂഫി ദർശനങ്ങൾക്ക് (ശത്വഹാത്ത്) തുടക്കം കുറിച്ചത് അബൂയസീദ് അൽ ബിസ്താമി എന്ന പേർഷ്യക്കാരനാണ്.


എന്നാൽ ഇബ്നു ഖൽദൂൻ നിരീക്ഷിച്ചതു പോലെ സൂഫിസം മതത്തിൽ പുതുതായി രൂപം കൊണ്ടതും സ്വഹാബികളുടെയും താബിഉകളുടെയും രീതി സ്വീകരിച്ച് ഭൗതിക വിരക്തരായി ആരാധനകളിൽ നിമഗ്നരായി കഴിഞ്ഞു കൂടിയ ഒരു വിഭാഗത്തിൽ നിന്നും രൂപപ്പെട്ടതാണെന്നുമുള്ള മറ്റൊരു വാദമുണ്ട്. അടിസ്ഥാനപരമായി സുന്നീ രീതി ശാസ്ത്രത്തിന്റെ വക്താക്കളായിരുന്നു അവർ. രണ്ടാം നൂറ്റാണ്ടോടെ മുസ്ലിംകളുടെ ഭൗതിക സൗകര്യം മെച്ചപ്പെട്ടപ്പോൾ ഒഴുക്കിനെതിരായി ജീവിച്ച് ഭൗതിക വിരക്തിയിലും ആരാധനകളിലും കഴിഞ്ഞു കൂടിയവർ സൂഫികൾ എന്ന പേരിൽ അറിയാൻ തുടങ്ങി എന്നാണ് ഇൗ വാദം ഉന്നയിക്കുന്നവർ പറയുന്നത്. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ സൂഫീ-ശീഇൗ ബാന്ധവം നടന്നിരുന്നില്ല. മൂന്നും നാലും നൂറ്റാണ്ടുകളിൽ സൂഫിസത്തിന്റെ രണ്ടാം ഘട്ടത്തിൽ അവർ ഉൾസാര വ്യാഖ്യാനങ്ങൾ (ഇൽമുൽ ഹക്വീക്വത്ത്, ഇൽമുൽ ബാഥിൻ) തുടങ്ങിയ സംജ്ഞകൾ ഉപയോഗിച്ചു കൊണ്ട് സുലൂക്ക്, മക്വാമാത്ത്, അഹ്വാൽ, ഹുലൂൽ, ഫനാ, ഇത്തിഹാദ് തുടങ്ങിയ അവസ്ഥാന്തരങ്ങൾ അഥവാ "ശത്തഹാത്ത്' എന്ന പേരിൽ ന്യായീകരിക്കാറുള്ള ശറഇൗ വിരുദ്ധമായ ജൽപനങ്ങൾക്ക് തുടക്കം കുറിച്ചു. ഖുശൈരിയും മറ്റും സൂഫിസത്തെ ഇൗ ധാരയിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും തത്വശാസ്ത്ര ചിന്തകൾ കലർന്ന ദാർശനിക സൂഫി(സൂഫിയ്യ ബുർഹാനിയ്യ)സത്തിന്റെ ഉത്ഭവത്തിന് ഇത് കാരണമാവുകയാണുണ്ടായത്. ഇൗ ഘട്ടത്തിൽ സൂഫിസവും ശീഇസവും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെട്ടു. ഇബ്നു ഖൽദൂൻ അതേക്കുറിച്ച് പറയുന്നത് കാണുക.





""പിന്നീട് കശ്ഫിനെക്കുറിച്ചും ഇന്ദ്രിയ ബാഹ്യങ്ങളായ അനുഭൂതികളെക്കുറിച്ചും പറയുന്ന, ദൈവശാസ്ത്രജ്ഞരായ പിൽക്കാല സൂഫികൾ അതിൽ ആണ്ടിറങ്ങി, അവരിൽ പലരും അവതാര സിദ്ധാന്തം (ഹുലൂൽ), അദൈ്വതം (വഹ്ദതുൽ വുജൂദ്) തുടങ്ങിയ ചിന്തകളിലെത്തിച്ചേർന്നു. ഹറവിയുടെ "മക്വാമാത്ത്' പോലുള്ള ഗ്രന്ഥങ്ങളിൽ നാം സൂചിപ്പിച്ചതു പോലെ അക്കാര്യങ്ങൾ കുത്തിനിറച്ചു. ഇബ്നു അറബി, ഇബ്നു സബ്ഇൗൻ, അവരുടെ ശിഷ്യന്മാരായ ഇബ്നുൽ അഫീഫ്, ഇബ്നുൽ ഫാരിള്, നജ്മുൽ ഇസ്രായീലീ തുടങ്ങിയവർ തങ്ങളുടെ രചനകളിൽ അത് പ്രചരിപ്പിച്ചു. അവരുടെ പൂർവികർ പിൽക്കാല ഇസ്മായീലി ശിയാക്കളുമായി സഹവസിച്ചവരായിരുന്നു. അവരാകട്ടെ അല്ലാഹുവിന്റെ അവതാരസിദ്ധാന്തത്തിലും ശിയാ ഇമാമുകളുടെ ദിവ്യത്വത്തിലും വിശ്വസിച്ചവരായിരുന്നു. അത് തങ്ങളുടെ മുൻഗാമികൾക്ക് അജ്ഞാതമായിരുന്നു. അങ്ങനെ ഇൗ രണ്ട് വിഭാഗങ്ങളും (സൂഫികളും ശിയാക്കളും) അപരന്റെ ആശയങ്ങളെ പുണരുകയും അവരുടെ ചിന്തകളെ സമീകരിക്കുകയും അവരുടെ വിശ്വാസങ്ങളെ ദത്തെടുക്കുകയും ചെയ്തു. അങ്ങനെയാണ് സൂഫി ചിന്തയിൽ "ഖുതുബ്' എന്ന സംജ്ഞ ഉടലെടുത്തത്. "ആത്മജ്ഞാനികളുടെ ആചാര്യൻ' എന്നാണ് ഇതിന്റെ അർത്ഥം. ഒരു ഖുതുബിന്റെ ജീവിതകാലത്ത് ആത്മജ്ഞാനത്തിൽ അദ്ദേഹത്തോട് കിടപിടിക്കുന്ന മറ്റൊരാൾ ഉണ്ടാവുകയില്ലെന്ന് അവർ ജൽപിക്കുന്നു. അയാൾ മരണപ്പെട്ടാൽ അല്ലാഹു മറ്റൊരു ജ്ഞാനിയെ തൽസ്ഥാനത്ത് നിയമിക്കും. ഇബ്നുസീന തന്റെ "അൽഇശാറാത്ത്' എന്ന ഗ്രന്ഥത്തിൽ ഇൗ തത്വം പറഞ്ഞിട്ടുണ്ട്. തങ്ങളുടെ ഒരു ഇമാം മരണപ്പെട്ടാൽ ദൈവഹിത പ്രകാരം മറ്റൊരാളെ നിയമിക്കപ്പെടുമെന്ന ശുദ്ധ ശീഇൗ വിശ്വാസം തന്നെയാണിത്.'' (മുക്വദ്ദിമ ഇബ്നു ഖൽദൂൻ).


പിന്നീട് പേർഷ്യക്കാരനായ അഹ്മദ് അൽമൈഹി (ഹി. 436) സൂഫികൾക്കിടയിൽ കുടുംബ പാരമ്പര്യത്തിലധിഷ്ഠിതമായ ശ്രേണി രൂപത്തിന് (സിൽസില) രൂപം നൽകി. ആറാം നൂറ്റാണ്ടോടെ കുടുംബ പാരമ്പര്യത്തിലധിഷ്ഠിതമായ ത്വരീക്വത്തുകൾ മുസ്ലിം ലോകത്ത് പ്രചാരം നേടി. ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽ ക്വാദിറിലേക്ക് (മ. 561) ചേർത്തി "ക്വാദിരി' ത്വരീക്വത്തും, അബുൽ അബ്ബാസ് രിഫാഇ(541)യിലേക്ക് ചേർത്തി "രിഫാഇൗ' ത്വരീക്വത്തും പ്രചാരം നേടി. സൂഫീ-ശീഇൗ സമീകരണവാദം പൂർണമായും വൈജ്ഞാനിക സത്യസന്ധതക്ക് നിരക്കുന്നതല്ല. അവ തമ്മിൽ യോജിപ്പിന്റെയും വിയോജിപ്പിന്റെയും തലങ്ങളുണ്ട്. സൂഫികൾ ക്വുർആനിന്റെ പ്രാമാണികത അംഗീകരിക്കുമ്പോൾ, ശിയാക്കൾ ക്വുർആൻ തിരുത്തലുകൾക്ക് വിധേയമായിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ, ഇൗ രണ്ട് വിഭാഗവും ക്വുർആൻ വചനങ്ങൾക്ക് ഗൂഢാർത്ഥ വാദമുണ്ടെന്ന് (തഫ്സീർ ബാത്വിനി) വിശ്വസിക്കുന്നവരാണ്. സൂഫികൾ അബൂബക്ർ(റ), ഉമർ(റ) എന്നിവർക്ക് അലിയേക്കാൾ മഹത്വമുണ്ടെന്ന് കരുതുന്നവരാണ്. (മറിച്ചു വിശ്വസിക്കുന്നവരും സൂഫികളിലുണ്ട്). ഹസ്രത്ത് മുആവിയ(റ)വിനെ തെറി വിളിക്കുകയും ഭത്സിക്കുകയും ചെയ്യുന്നവർ സൂഫികളിൽ ധാരാളം പേരുണ്ട്. അഹ്ലുബൈത്തിനോടുള്ള സ്നേഹം മറയാക്കിയാണ് ശീഇസം സൂഫിസത്തിലേക്ക് നുഴഞ്ഞു കയറിയത്. സുന്നികളിലെത്തിച്ചേരാനുള്ള പാലമായി അവർ അതുപയോഗപ്പെടുത്തി.


ദീനിന് ആന്തരികവും (ബാത്വിൻ) ബാഹ്യവു(ദ്വാഹിർ)മായ സത്തയുണ്ടെന്ന് ഇരുകൂട്ടരും വിശ്വസിക്കുന്നു. ഉലമാക്കൾക്ക് മനസ്സിലാകുന്നത് അതിന്റെ ബാഹ്യ യാഥാർത്ഥ്യമാണെങ്കിൽ സൂഫികൾക്ക് മാത്രമേ അതിന്റെ ആന്തരിക സത്ത ഗ്രഹിക്കാനാകൂ എന്നവർ പ്രചരിപ്പിച്ചു. ഇതിനായി മതവിജ്ഞാനങ്ങളെ ളാഹിർ, ബാത്വിൻ എന്നും ശരീഅത്ത്, ഹക്വീക്വത്ത് എന്നും ഭിന്നദ്വന്തങ്ങളായി അവർ വ്യാഖ്യാനിച്ചു. പ്രമാണങ്ങ(നസ്സ്വ്)ളുടെ ഭാഷ അനുഭൂതി(ദൗഖ്)യുടെ ഭാഷക്ക് എതിരാണെന്നും അവർ വാദിച്ചു.


ഇൗ രണ്ട് കക്ഷികളും അവയുടെ നാൾ വഴികളിൽ പല തരത്തിലുള്ള ബാഹ്യ സ്വാധീനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇതിൽ കൈ്രസ്തവ, യവന, ഭാരതീയ, പേർഷ്യൻ സ്വാധീനങ്ങൾ എടുത്തു പറയേണ്ടതാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന മൂന്നായ ഏകസത്തയിൽ വിശ്വസിക്കുന്നു (ത്രിയേകത്വവാദം). ഇവിടെ ദൈവത്തിന്റെ പരകായ പ്രവേശം അഥവാ അവതാര സിദ്ധാന്തത്തെ അവതരിപ്പിക്കുന്ന കൈ്രസ്തവ ദർശനം പോലെ അല്ലാഹുവിന്റെ അവതാര പുരുഷന്മാരെ (ഹുലൂൽ ഇത്തിഹാദ്) അവതരിപ്പിക്കുന്നതിലൂടെ സൂഫിസത്തിലും ശീഇസത്തിലും കൈ്രസ്തവ സ്വാധീനം പ്രകടമാണ്. ശരീര പീഢനത്തിലധിഷ്ഠിതമായ കഠിന സാധനകളും അനുഷ്ഠാന മുറകളും കൈ്രസ്തവതയിലെന്ന പോലെ ഭാരതീയ ദർശനങ്ങളായ ഹൈന്ദവ ബൗദ്ധ ചിന്തകളിലും പ്രകടമാണ്.


ശിയാക്കൾ തങ്ങളുടെ പുരോഹിതന്മാരെ, മുജ്തഹിദ്, ഹുജ്ജത്തുൽ ഇസ്ലാം, ആയത്തുല്ല, ആയത്തുല്ല അൽ ഉള്മാ എന്നിങ്ങനെ വ്യത്യസ്ത സ്ഥാനങ്ങൾ നൽകി അവതരിപ്പിക്കുന്നത് പോലെ, സൂഫികൾ തങ്ങളുടെ സിദ്ധന്മാരെ ശൈഖ്, വലിയ്യ്, ബദൽ, നജീബ്, നക്വീബ്, ഖുതുബ്, ഗൗസ് എന്നിങ്ങനെ വ്യത്യസ്ത ശ്രേണികൾ നൽകി ആദരിക്കുന്നു. അച്ഛൻ, പാതിരി, മെത്രാൻ, പാത്രിയാർക്കീസ്, പോപ്പ് തുടങ്ങിയ വിവിധ തട്ടുകളായി കൈ്രസ്തവർ തങ്ങളുടെ മതമേലധ്യക്ഷന്മാരെ അവതരിപ്പിക്കുന്നതിൽ നിന്നും കടമെടുത്തതാണിത്.


വേദപുസ്തകം വ്യാഖ്യാനിക്കാൻ പുരോഹിത സഭയിലെ ആത്മീയാചാര്യന്മാർക്ക് മാത്രമേ അനുവാദമുള്ളൂ എന്ന കൈ്രസ്തവ നിയമം പോലെ, ക്വുർആനിന്റെ ഉൾസാര വ്യാഖ്യാനം (തഫ്സീർ ബാത്വിനി) ആത്മജ്ഞാനികളായ സൂഫികൾക്ക് മാത്രമേ സാധ്യമാകൂ എന്ന് സൂഫികൾ കരുതുന്നു. ശിയാക്കൾ തങ്ങളുടെ ഇമാമുകൾക്കാണ് ഇതിന് അനുമതി നൽകുന്നതെന്ന് മാത്രം. കൈ്രസ്തവർ അല്ലാഹുവിന് പുറമെ പുരോഹിതന്മാരെ രക്ഷാകർത്താക്കളാക്കിയ പോലെ ശിയാക്കൾ ഇമാമുകളെ അല്ലാഹുവിന്റെ നിഴലുകളായി കണക്കാക്കുന്നു. അവർ പറയുന്നതാണ് ശിയാക്കൾക്ക് മതം. സൂഫികൾ അല്ലാഹുവും റസൂലും കൽപ്പിക്കാത്ത പലതും തങ്ങളുടെ ശൈഖുമാർ കൽപിക്കുന്നത് പ്രകാരം മത ചടങ്ങുകളായി അനുഷ്ഠിക്കുന്നു. ശരീഅത്ത് കൽപിച്ച ആരാധനാ ചടങ്ങുകൾ അനുഷ്ഠിക്കുന്നതിനേക്കാൾ ഭക്ത്യാദരപൂർവ്വം അനുയായികൾ ഇത്തരം ചടങ്ങുകൾ കൊണ്ടാടുന്നു.
ജാറങ്ങൾ, ദർഗ്ഗകൾ, നേർച്ചകൾ, വഴിപാടുകൾ


സൂഫികളും ശിയാക്കളും തങ്ങളുടെ ആചാര്യന്മാരുടെയും വിശുദ്ധന്മാരുടെയും ശവകുടീരങ്ങൾ തീർത്ഥാടന കേന്ദ്രങ്ങളും പുണ്യ സ്ഥലങ്ങളുമാക്കി മാറ്റുന്നു. കാരണം, തങ്ങളുടെ പുണ്യപുരുഷന്മാർ ജീവിതകാലത്തും മരണാനന്തരവും തങ്ങൾ ഇച്ഛിക്കുന്നതെല്ലാം ചെയ്യാൻ കഴിയുന്നവരാണെന്ന് ഇരുകൂട്ടരും വിശ്വസിക്കുന്നു. കൈ്രസ്തവരും വിശുദ്ധന്മാരുടെ മധ്യസ്ഥതയിൽ തങ്ങളുടെ കാര്യങ്ങൾ സാധിക്കുന്നതാണെന്ന് വിശ്വസിക്കുന്നവരാണല്ലോ? ഇസ്ലാമിക ചരിത്രത്തിൽ ആദ്യമായി പുണ്യപുരുഷന്മാരുടെ ശവകുടീരങ്ങൾ കെട്ടി ഉയർത്തി പുണ്യകേന്ദ്രങ്ങളാക്കി മാറ്റിത്തീർത്തത് ശിയാക്കൾ ഭരിക്കുന്ന പ്രദേശങ്ങളിലായിരുന്നു.


അബ്ബാസി ഖലീഫ മുൻതസിർ (മരണം ഹി. 284) മരണപ്പെട്ടപ്പോൾ ഖലീഫയുടെ മാതാവ് തന്റെ മകന്റെ ക്വബ്ർ പതിവിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രമായി കെട്ടി ഉയർത്തി സംരക്ഷിക്കാൻ അനുമതി തേടി, അവർ റോമൻ വംശജയായ കൈ്രസ്തവ വിശ്വാസിയായ അടിമ സ്ത്രീയായിരുന്നു. ഭരണകൂടം മതമൂല്യങ്ങളിൽ നിന്ന് അകന്ന് തുടങ്ങിയ കാലമായതിനാൽ അതിന് അനുമതി ലഭിക്കുകയാണുണ്ടായത്. ക്വബ്റുകളെ കെട്ടി ഉയർത്തി പുണ്യകേന്ദ്രമാക്കുന്ന കൈ്രസ്തവ വിശ്വാസമാണിവിടെ നടപ്പായത്. ഇസ്ലാമിക ചരിത്രത്തിൽ രണ്ടാമതായി മധ്യേഷ്യയിൽ ഭരണം നടത്തിയിരുന്ന സാമാനി വംശത്തിൽ പെട്ട ഇസ്മായിൽ സാമാനിയുടെ (296) ക്വബ്റും പിന്നീട് നജഫിലെ ഇമാം അലി(റ)വിന്റെ ക്വബ്റും ശിയാക്കളായ ഹമദാനികൾ ഹിജ്റ 317 ൽ കെട്ടി ഉയർത്തുകയുണ്ടായി. ഹി. 366 ൽ ക്വുമ്മിലെ മുഹമ്മദ് ബിൻ മൂസൽ കാളിമിന്റെ ക്വബ്റും കെട്ടി ഉയർത്തുകയുണ്ടായി. ഇതിൽ ഒന്നാമത്തേത് കൈ്രസ്തവ സ്ത്രീയാണ് കെട്ടി ഉയർത്തിയതെങ്കിൽ മറ്റുള്ളത് ശിയാ ഭരണകൂടങ്ങളാണ്. ഇസ്മായിൽ സാമാനികളുടെ ഭരണകൂടം മതബോധം കുറഞ്ഞവരും പേർഷ്യൻ തുർക്കി സ്വാധീനത്തിൽ കഴിഞ്ഞവരുമായിരുന്നു. (മസാജിദു മിസ്വ്ർ വ ഒൗലിയാഉഹാ വസ്സാലിഹൂൻ 1/46 നോക്കുക).


ചുരുക്കത്തിൽ, ഇസ്ലാമിക ലോകത്ത് ക്വബ്ർ പൂജക്ക് തുടക്കം കുറിച്ചത് ഇൗജിപ്തിലെ തീവ്ര ശിയാക്കളായിരുന്ന ഫാത്വിമികളും ഇറാക്വിലെ ശിയാ ഭരണകൂടമായ ബുവൈഹികളും ശാമിലെ ശിയാ ഭരണാധികാരികളായിരുന്ന ഹമദാനികളും മധ്യേഷ്യയിലെ സാമാനി ഭരണകൂടവുമായിരുന്നു. അറേബ്യൻ ഉപദ്വീപിൽ നൂറ്റാണ്ടുകൾക്ക് ശേഷം ഇൗ ആചാരം നടപ്പാക്കിയത് ഒട്ടോമൻ തുർക്കികളുമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. (മഹ്മൂദ് ശാകിറിന്റെ മൗസൂഅതു താരീക്വിൽ ഇസ്ലാമി 6-149 നോക്കുക).
ജൂതസ്വാധീനം


സൂഫികൾ തങ്ങളുടെ ആരാധനാ ചടങ്ങുകളോടനുബന്ധിച്ച് നൃത്തങ്ങളും വാദ്യമേളങ്ങളും നടത്താറുണ്ട്. "സമാ' എന്ന പേരിൽ ഇതറിയപ്പെടുന്നു. ഇന്ത്യയിൽ ഖവാലി, ഗസൽ തുടങ്ങിയ സംഗീത രൂപങ്ങൾ സൂഫീ സംഭാവനയാണ്. ദഫ്, തബല, പുല്ലാങ്കുഴൽ തുടങ്ങിയ പല വാദ്യോപകരണങ്ങളും അവർ ഉപയോഗിക്കുന്നു. ജൂത സിനഗോഗുകളിൽ സംഗീതമേളത്തിന്റെ അകമ്പടിയോടു കൂടി നടത്തുന്ന സങ്കീർത്തന പാരായണ സദസ്സുകളിൽ നിന്നാണവർ ഇത് സ്വീകരിച്ചത്. ""അവന്റെ നാമം വാഴ്ത്തിക്കൊണ്ട് നൃത്തനൃത്യങ്ങളും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ സിയോൺ മക്കൾ അവനെ വാഴ്ത്തി ആനന്ദിക്കട്ടെ.'' (സങ്കീർത്തനം 149).


ഖാൻഖാഹുകളിലും സൂഫി മഠങ്ങളിലും, ഇലാഹീ പ്രീതി ലക്ഷ്യം വെച്ചു നടത്തപ്പെടുന്ന സംഗീത സദസ്സുകൾക്കാണ് സൂഫികൾ "സമാ' എന്ന് പറയുന്നത്. ആത്മസംസ്കരണവും ഹൃദയ വിമലീകരണവും ലക്ഷ്യം വെച്ചാണിത് നടത്തുന്നത്. ചിലപ്പോൾ സാധകർ ആനന്ദാതിരേകത്താൽ ആടിയുലയുകയും നൃത്തം വെക്കുകയും ചിലപ്പോൾ ബോധം നഷ്ടപ്പെട്ടു പലതരം വിക്രിയകൾ നടത്തുകയും ചെയ്യാറുണ്ട്.


സൂഫികളും ശിയാക്കളും ക്വുർആൻ വചനങ്ങൾക്ക് പ്രതീകാത്മക വ്യാഖ്യാനം (തഫ്സീർ ഇശാരി) നൽകുന്നവരാണ്. അലക്സാണ്ട്രിയക്കാരനായ ജൂത പുരോഹിതൻ ഫിലോൺ, ഗ്രീക്ക് ദർശനത്തിന് അനുഗുണമായി തോറയെ വ്യാഖ്യാനിച്ച് വേദഗ്രന്ഥത്തെ വളച്ചൊടിക്കുകയുണ്ടായി. പിന്നീട് തൗറാത്തിന്റെ ഗൂഢാർത്ഥ വ്യാഖ്യാനരീതി "കബാല' എന്ന പേരിൽ അറിയപ്പെട്ടു. വേദഗ്രന്ഥങ്ങളുടെ അക്ഷരങ്ങളുടെ ഗണിത മൂല്യങ്ങൾക്കനുസരിച്ചും വിശുദ്ധന്മാർക്കുണ്ടാകുന്ന വെളിപാടു(കശ്ഫ്, ഫൈള്)കൾക്കനുസരിച്ചും തൗറാത്തിന് വ്യാഖ്യാനങ്ങൾ ചമക്കപ്പെട്ടു. ഇൗ രണ്ടു രീതികളും വിശുദ്ധ ക്വുർആനിനെയും മതപ്രമാണങ്ങളെയും വ്യാഖ്യാനിക്കാൻ ശിയാക്കളും സൂഫികളും ഉപയോഗപ്പെടുത്തി. അതാണ് ക്വുർആനിന്റെ ഉൾസാര വ്യാഖ്യാനമെന്ന പേരിൽ അറിയപ്പെടുന്നത്.


ഭാരതീയ സ്വാധീനം


പ്രസിദ്ധരായ പല സൂഫികളും ഭാരതം സന്ദർശിച്ചവരും ഇവിടുത്തെ വേദപണ്ഡിതരിൽ നിന്ന് ഭാരതീയ വിജ്ഞാനങ്ങളും നിഗൂഢ ജ്ഞാനങ്ങളും അഭ്യസിച്ചവരുമാണ്. ഹല്ലാജും റൂമിയും ഇക്കൂട്ടത്തിൽ പെടുന്നു. ബഹാഉദ്ദീൻ സകരിയ്യ, മുഇൗനുദ്ദീൻ ചിശ്തി, സൂഫി സർമദ് തുടങ്ങിയവർ ഭാരതത്തിൽ സ്ഥിരതാമസമാക്കിയവരാണ്. ആത്മാവ്, ബ്രഹ്മം, പ്രപഞ്ചം എന്നിവയെല്ലാം ഒരു സത്തയാണെന്നും നാമാണതിനെ വേർതിരിക്കുന്നതെന്നും നമ്മുടെ ഹൃദയത്തെ ദേഹേച്ഛകളിൽ നിന്ന് മുക്തമാക്കി അസൂയ, അഹങ്കാരം, അത്യാഗ്രഹം കോപതാപങ്ങൾ എന്നിവയെല്ലാം വെടിഞ്ഞ് ആത്മജ്ഞാനോപാസനയിൽ നിരതമായാൽ അവ ഒരു സത്തയാണെന്ന് നമുക്ക് ബോധ്യപ്പെടുന്നതാണെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നതായി "അൽബിറൂനി' പറയുന്നുണ്ട്. (ഫുസൂലുൻ ഫീ അദ്യാനിൽ ഹിന്ദ് 175).


""ഭാരതീയരുടെയും മജൂസികളുടെയും ചിന്തകളിൽപെട്ട ആത്മാവിന്റെ പരകായ പ്രവേശം, ദൈവത്തിന്റെ മൂർത്തഭാവം, അവതാര സിദ്ധാന്തം എന്നിവ ശിയാക്കൾ പ്രചരിപ്പിച്ചു.'' (ഫജ്റുൽ ഇസ്ലാം 277, അഹ്മദ് അമീൻ).
ദൈവീക പ്രണയം


ഹൈന്ദവ സന്യാസിനികൾ ആടിയും പാടിയും തങ്ങളുടെ ആരാധ്യപുരുഷനായ കൃഷ്ണനെ ഉപാസിക്കാറുണ്ട്. കൃഷ്ണന്റെ പ്രണയിനികൾ എന്ന പേരിൽ അവർ അറിയപ്പെടാറുണ്ട്. ഇൗ രീതി പിന്നീട് സൂഫികളും ശിയാക്കളും "ഇലാഹീ പ്രണയം' എന്ന പേരിൽ ഏറ്റെടുത്തു. ബാത്വിനി വിശ്വാസവും ശിയാ ചിന്തയും സ്വീകരിച്ചിരുന്ന ജലാലുദ്ദീൻ റൂമിയാണ് സൂഫികൾക്കിടയിലെ ഇൗ ചിന്തകളുടെ പ്രധാന വക്താവ്. എന്നാൽ പ്രണയം (ഇശ്ക്വ്) എന്ന പദം സ്ത്രീകളോട് ചേർത്ത് മാത്രം പറയുന്നതാണ്. ക്വുർആനിലും ഹദീഥിലും "ഇഷ്ടം' (ഹുബ്ബ്) എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. അല്ലാഹുവിനോട് ചേർത്ത് ഇൗ പദം ഉപയോഗിക്കരുതെന്നും ശാഫിഇൗ നിയമജ്ഞനായ ഇസ്സുദ്ദീൻ അബ്ദുസ്സലാം തന്റെ ഫതാവയിൽ പ്രസ്താവിച്ചിട്ടുണ്ട്. "ഇമാം ക്വുമൈനി ദൈവിക പ്രണയത്തിന്റെ വിപ്ലവം' എന്ന പേരിൽ ശിയാ പണ്ഡിതൻ "അബ്ദുല്ല ജവാദ് ആമിലി' ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ദൈവിക പ്രണയത്തിന്റെ ഭാവമാണ് പ്രാർത്ഥനയുടെ നേട്ടമെന്ന് ശിയാ ചിന്തകൻ അലി ശരീഅത്തി തന്റെ "ഇമാം സജ്ജാദ്' എന്ന ഗ്രന്ഥത്തിൽ പറയുന്നു. (പേജ് 115).


ഹല്ലാജ്, ഇബ്നു അറബി, ഇബ്നു സബ്ഇൗൻ, ഇബ്നുൽ ഫാരിള് തൽമസാനി, റൂമി, സർമദ്, അബ്ദുറഹീം ദഹ്ലവി എന്നിവർ വഹ്ദതുൽ വുജൂദിന്റെ വക്താക്കളായിരുന്നു.


ബുദ്ധനെ മനസിൽ ധ്യാനിച്ച് ഭജനമിരിക്കൽ ബൗദ്ധരുടെ പ്രധാന അനുഷ്ഠാനമാണ്. ഭൗതിക പീഢകളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും മോക്ഷം നേടാൻ ബുദ്ധ വിശ്വാസികൾ ധ്യാനത്തെ ആശ്രയിക്കുന്നു. തങ്ങളുടെ ഇമാമുകൾക്ക് ദിവ്യപരിവേശം നൽകിയ ശിയാക്കളും ശൈഖന്മാർക്ക് മുന്നിൽ ഭക്തിപുരസ്സരം വണങ്ങുന്ന സൂഫികളും തങ്ങളുടെ ആചാര്യന്മാരെ മനസ്സിൽ ധ്യാനിക്കുകയും തന്നിമിത്തം മുരീദ് ശൈഖിൽ ലയം പ്രാപിക്കുകയും ചെയ്യുന്നതിന് "ഫനാ ഫി ശൈഖ്' എന്ന് പറയുന്നു. ഭാരതീയ വിശ്വാസപ്രകാരം ശരീരത്തെ പീഢിപ്പിച്ച് ദേഹേച്ഛയെ കീഴടക്കിയാൽ മാത്രമേ ബ്രഹ്മാവിൽ ലയിക്കാൻ സാധിക്കൂ. ഇതിന് കഠിന സാധനകൾ ആവശ്യമാണ്. വനാന്തരങ്ങളിലും ഗുഹകൾക്കുള്ളിലും ഗിരിശൃംഖങ്ങളിലും ഏകാന്ത തപസിരുന്ന് നിർവാണം പ്രാപിക്കാൻ സന്യാസികൾ ശ്രമിക്കാറുണ്ട്. ഇത്തരത്തിലുള്ള സൂഫി അനുഭവങ്ങൾ ശഅ്റാനിയുടെ "ത്വബക്വാത്തു സൂഫിയ്യ', നുബ്ഹാനിയുടെ "ജാമിഉ കറാമാത്തിൽ ഒൗലിയാ' തുടങ്ങിയ ഗ്രന്ഥങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.


"സംഹൂനുൽ മുഹിബ്ബ്' എന്ന സൂഫി ടൈഗ്രീസ് നദിക്കരയിൽ ധ്യാനനിരതനായി ഇരിക്കാറുണ്ടായിരുന്നു. തന്റെ കയ്യിലുണ്ടായിരുന്ന മരക്കമ്പ് കൊണ്ട് തുടയിലടിച്ച് മാംസം പിഞ്ഞിപ്പോവുകയും അസ്ഥി വെളിവാകുകയും ചെയ്തു. (ത്വബക്വാത്തുസ്സൂഫിയ്യ 197).


മുഹറം ആഘോഷത്തോടനുബന്ധിച്ച് ശിയാക്കൾ നടത്താറുള്ള പേക്കൂത്തുകൾ എല്ലാ അതിരുകളും ഭേദിക്കുന്നതാണ്. ചെറിയ ചോരക്കുഞ്ഞുങ്ങളെ അന്തരീക്ഷത്തിലേക്കെറിഞ്ഞ് മൂർച്ചയുള്ള കഠാര കാണിച്ച് അതിലൂടെ ഉൗർന്നിറങ്ങി രണ്ട് കഷ്ണമായി മാറുന്ന സംഭവങ്ങൾ വരെ ഹുസൈന്റെ ബലിദാനത്തിന്റെ പേരിൽ നടക്കാറുണ്ട്. ഇൗയടുത്ത് കേരളത്തിൽ വർദ്ധിച്ചു വരുന്ന കുത്തുറാത്തീബുകൾ നാമെങ്ങോട്ടാണ് പോകുന്നത് എന്നതിന്റെ ദിശാ സൂചനയാണ്.
പേർഷ്യൻ സ്വാധീനം
വിഗ്രഹാരാധകരായിരുന്നു പുരാതന ഗ്രീക്ക് സമൂഹം. ദൈവശാസ്ത്രത്തിന്റെ പേരിൽ തൗഹീദിന് നിരക്കാത്ത പല യുക്തികളും പടച്ചുണ്ടാക്കി. പിൽക്കാലത്ത് അവരുടെ ദർശനങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. മുസ്ലിം ചിന്തകരിൽ പലരും അതിൽ ആകൃഷ്ടരായി. പേർഷ്യൻ സൂഫികളിലും മുഅ്തസിലികളിലും അതിന്റെ സ്വാധീനം ശക്തമായിരുന്നു. അബൂയസീദ് അൽ ബിസ്താമി, ഹല്ലാജ് ഹകീം തിർമിദി, അബൂഹാമിദ് അൽഗസ്സാലി, സുഹ്റവർദ്ദി, ഇബ്നുൽ ഫാരിള്, ഇബ്നു അറബി, ഇബ്നു സബ്ഇൗൻ, ജലാലുദ്ദീൻ റൂമി, അബ്ദുറഹ്മാൻ ജീലി, അബ്ദുറഹ്മാൻ ജാമി എന്നിവരുടെ സൂഫി ദർശനങ്ങൾ യവന ദർശനത്തിൽ ചാലിച്ചെടുത്തതാണ്. ഇന്ത്യൻ, കൈ്രസ്തവ-ദർശനങ്ങളിലെന്ന പോലെ ഗ്രീക്ക് ദർശനങ്ങളിലും അവതാര സിദ്ധാന്തം, അദൈ്വത സിദ്ധാന്തം, ദൈവസത്തയിലുള്ള ലയനം തുടങ്ങിയ ചിന്തകൾ ശക്തമായിരുന്നു. അഫ്ലുടീൻ തുടങ്ങിയ നിയോ പ്ലാറ്റോണിസത്തിന്റെ വക്താക്കളിൽ ഇതിന്റെ സ്വാധീനം ശക്തമാണ്.
ഗൂഢാർത്ഥ വാദം


സൂഫീ-ശീഇൗ ദർശനങ്ങളിൽ ചിന്ത, പഠന മനനങ്ങളിലൂടെയല്ലാതെ കരഗതമാകുന്ന ബോധോദയങ്ങ(കശ്ഫ്, ഫൈള്)ളിലൂടെ പരമജ്ഞാനം പ്രാപിക്കുന്ന ജ്ഞാന മാതൃകകൾ കാണാവുന്നതാണ്. ബോധ്യത്തിന്റെയും നിഷേധത്തിന്റെ ഇടയിലുള്ള സന്ദേഹ വാദത്തിലായിരിക്കും ഇത് എത്തിച്ചേരുക.


ഹക്വീക്വത്ത് മുഹമ്മദിയ്യ


സൂഫികളെ സംബന്ധിച്ചിടത്തോളം പ്രഥമവും പ്രധാനവുമായ സൃഷ്ടിയുടെ കേന്ദ്ര ബിന്ദുവാണ് ഹക്വീക്വത്തുൻ മുഹമ്മദിയ്യ. ആദ്യമായി പ്രപഞ്ചത്തിൽ ഉണ്ടായത് പ്രവാചകന്റെ പ്രകാശമാണെന്ന സിദ്ധാന്തമാണിത്. പ്രവാചകന് മാനുഷികവും (നാസൂത്ത്) ദൈവികവുമായ (ലാഹൂത്) രണ്ട് സ്വത്തങ്ങളുണ്ടെന്നാണ് അവരുടെ വാദം. പല സൂഫി ധ്യാനങ്ങളിലും ഹക്വീക്വത്തുൽ മുഹമ്മദിയ്യയുടെ യാഥാർത്ഥ്യം നേടുകയെന്ന ലക്ഷ്യം വെച്ചാണ് സാധകർ തപസ്സിരിക്കാറുള്ളത്. പ്രവാചക പ്രകാശം എന്ന സിദ്ധാന്തം അവർ കണ്ടെത്തിയത് ജാബിർ(റ)വിലേക്ക് ചേർത്തു പറയുന്ന ഒരു ഹദീഥിൽ നിന്നാണ്. ഇതിൽ അദ്ദേഹം അല്ലാഹുവിന്റെ ആദ്യത്തെ സൃഷ്ടിയെപ്പറ്റി പ്രവാചകനോടു ചോദിക്കുമ്പോൾ, ""ജാബിറേ അത് നിന്റെ നബിയുടെ പ്രകാശം തന്നെ'' എന്ന് പ്രവാചകൻ പ്രതികരിക്കുന്ന ഒരു വ്യാജ ഹദീഥാണ് ഇതിന് ഉപോദ്ബലകം.
പേർഷ്യൻ സ്വാധീനം


ശീഇസത്തിനും സൂഫിസത്തിനും കളമൊരുക്കിയത് പേർഷ്യൻ മണ്ണാണ്. ക്വാദിസിയ്യഃയിലും നഹാബന്ദിലും മുസ്ലിം സൈന്യത്തോട് തോറ്റതോടെ പേർഷ്യൻ സാമ്രാജ്യത്തിന്റെ അസ്തമയം കുറിച്ചു. ഇസ്ലാമിന് കീഴടങ്ങാൻ അവർ നിർബന്ധിതരായി. ഒരിക്കലും കീഴടങ്ങാൻ കൂട്ടാക്കാത്ത അവരുടെ ആത്മാഭിമാനത്തിന്റെയും പ്രതികാരവാജ്ഞയുടെയും പ്രതിഫലനമായിരുന്നു ആദ്യം ശീഇസമായും പിന്നീട് സൂഫിസമായും മുസ്ലിം ലോകത്താകമാനം അരാചകത്വവും അശാന്തിയും വിതറിയത്. അതിന്റെ അനുരണനങ്ങൾ അറബികളുടെ മത-സാമൂഹ്യ- സാഹിത്യ-രാഷ്ട്രീയ-ചിന്താ മേഖലകളിലെല്ലാം പ്രതിഫലിച്ചിട്ടുണ്ട്. പേർഷ്യക്കാരുടെ വീക്ഷണത്തിൽ പ്രാകൃതരും നാടോടികളുമായ സംസ്കാര ശൂന്യരായ അറബികൾ മഹാ നാഗരികതയുടെ പൈതൃകം അവകാശപ്പെടുന്ന തങ്ങളെ തോൽപ്പിച്ചത് ഉൾകൊള്ളാൻ സാധിച്ചില്ല. അറബികളെയും സുന്നി ഇസ്ലാമിനെയും തകർക്കാൻ അവർ നെയ്തെടുത്ത ആയുധങ്ങളായിരുന്നു ശീഇസവും സൂഫിസവുമെന്നാണ് ഒാറിയന്റലിസ്റ്റ് പണ്ഡിതൻ ബ്രൗൺ നിരീക്ഷിക്കുന്നത്.


ജ്ഞാനോദയം (ഇശ്റാക്വ്) അഥവാ ഇലാഹീ ജ്ഞാനത്തിന്റെ പ്രകാശ പ്രസരണം ജ്ഞാനിയുടെ മനസ്സിൽ നേരിട്ടു പതിക്കുന്ന അവസ്ഥയാണിത്. അങ്ങനെ ദൈവിക സത്തയിൽ ലയിച്ചു ചേരാനാകുന്നു എന്നാണ് വിശ്വസിക്കുന്നത്. ഇത് പേർഷ്യൻ ചിന്തയിൽ നിന്നാണ് സൂഫികൾക്ക് ലഭിച്ചത്. സുഹ്റവർദ്ദിയാണ് സൂഫികളിൽ ഇൗ ചിന്തയുടെ പ്രധാന വക്താവ്. കൈ്രസ്തവ യവന ചിന്തകളിലും ഇതിന്റെ സ്വാധീനം കാണാവുന്നതാണ്. പുരാതന പേർഷ്യൻ ദർശനങ്ങളായ മാനി, സൗരാഷ്ട്ര ചിന്തകളുടെ സ്വാധീനം കൊണ്ടായിരിക്കാം ഇത് വൈദേശിക ചിന്തകരിൽ പ്രചരിക്കാൻ കാരണം. "ആകാശ രാശിയിൽ പലതായി ദർശിക്കുന്ന സൂര്യനെപ്പോലെയാണ് എല്ലാ മതങ്ങളും. അത് ഏകമായ സത്യത്തിന്റെ പലതായ പ്രതിഫലനങ്ങളാണെന്നാണ് സുഹ്റവർദ്ദി ഭാഷ്യം. പല സൂഫി ത്വരീക്വത്തുകളും സർവമത സത്യവാദത്തിന്റെ വക്താക്കളാകുന്നത് ഇത്തരം ചിന്തകളുടെ സ്വാധീനം കൊണ്ടാണ്. ഇബ്നു അറബി, റൂമി എന്നിവർ സർവമത സത്യവാദത്തിന്റെ പ്രധാന വക്താക്കളായിരുന്നു.


വ്യക്തികൾക്ക് വിശുദ്ധ പരിവേഷം നൽകുന്ന ആചാരം ശിയാക്കൾക്കും സൂഫികൾക്കും ലഭിച്ചത് പേർഷ്യൻ ചിന്തകളിൽ നിന്നാണ്. പേർഷ്യൻ രാജാക്കന്മാർ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്നായിരുന്നു അവരുടെ വിശ്വാസം. ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിതരായപ്പോൾ അഹ്ലുബൈത്തിന് അവർ ദിവ്യപരിവേഷം നൽകി. അലി(റ), ഹുസൈൻ(റ), ഫാത്വിമ(റ) തുടങ്ങിയവർക്കും ഉമവി വിരുദ്ധ കലാപങ്ങൾക്ക് നേതൃത്വം നൽകിയ, മുഖ്താറുസ്സക്വഫി, അബൂ മുസ്ലിം ഖുറാസാനി, അബ്ദുല്ല ഇബ്നു മുആവിയ എന്നിവർക്കും അവർ വീരപരിവേഷം പതിച്ചു നൽകി. യവന, പേർഷ്യൻ, ഭാരതീയ ചിന്തകൾ സൂഫിസത്തെ സ്വാധീനിച്ചത് പല സൂഫികളും തുറന്നു സമ്മതിച്ചിട്ടുണ്ട്. അബുൽ വഫാ തഫ്താസാനി, യൂസുഫ് ചിശ്തി തുടങ്ങിയവർ ഉദാഹരണം.


ഒരേ അത്ഭുതങ്ങൾ സൂഫികളും ശിയാക്കളും തങ്ങളുടെ ആചാര്യന്മാർക്ക് പതിച്ചു നൽകുന്ന സംഭവങ്ങളും ധാരാളം. ഒരു ഉദാഹരണം പറഞ്ഞ് ഇൗ ലേഖനം അവസാനിപ്പിക്കാം.


അലി(റ)വിന്റെ അത്ഭുത ഗാഥകൾ ശിയാ പണ്ഡിതൻ പറയുന്നത് കാണുക. ""അലി(റ) പറഞ്ഞു. ഇബ്രാഹീം നബി തീയിൽ പതിച്ചപ്പോൾ കൂടെ ഞാനുമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന് അഗ്നിയെ തണുപ്പാക്കി മാറ്റി. നൂഹിന്റെ കൂടെ കപ്പലിൽ ഞാനുമുണ്ടായിരുന്നു. വെള്ളത്തിൽ മുങ്ങിപ്പോകാതെ ഞാൻ അദ്ദേഹത്തെ കാത്തു. മൂസായുടെ കൂടെ ഞാനുമുണ്ടായിരുന്നു. അദ്ദേഹത്തിന് തൗറാത്ത് പഠിപ്പിച്ചത് ഞാനായിരുന്നു. ഇൗസയെ തൊട്ടിലിൽ വെച്ച് സംസാരിപ്പിച്ചതും അദ്ദേഹത്തിന് ഇഞ്ചീൽ പഠിപ്പിച്ചതും ഞാനായിരുന്നു. യൂസുഫ് നബിയുടെ കൂടെ പൊട്ടക്കിണറ്റിൽ ഞാനുമുണ്ടായിരുന്നു. തന്റെ സഹോദരങ്ങളുടെ കുതന്ത്രങ്ങളിൽ നിന്നും അദ്ദേഹത്തെ ഞാനാണ് രക്ഷിച്ചത്. സുലൈമാൻ നബിക്ക് കാറ്റിനെ കീഴ്പ്പെടുത്തി കൊടുത്തത് ഞാനായിരുന്നു.'' (അൽ അൻവാറുന്നുഅ്മാനിയ്യ 1/31 നിഅ്മത്തുല്ല അൽ ജസാഇരി).


സൂഫികൾ മുഹ്യിദ്ദീൻ ശൈഖിന്റെ മഹത്വങ്ങളിൽ പറയുന്നത് കാണുക. ""ശൈഖ് പറയുന്നു: നൂഹിന്റെ കപ്പൽ വെള്ളപ്പൊക്കത്തിൽ സമുദ്രസമാനമായ തിരമാലകൾക്കിടയിൽ പെട്ടപ്പോൾ സൃഷ്ടികളെ നിരീക്ഷിച്ചു കൊണ്ട് ഞാനവിടെയുണ്ടായിരുന്നു. തീയിലെറിയപ്പെട്ടപ്പോൾ ഇബ്രാഹീം നബിയുടെ കൂടെ ഞാനുമുണ്ടായിരുന്നു. ഇസ്മായിലിനെ ബലിയറുക്കപ്പെടുമ്പോൾ അതിന് സാക്ഷിയായി കൂടെ ഞാനുണ്ടായിരുന്നു. എന്റെ ആവശ്യപ്രകാരമാണ് ബലിമൃഗത്തെ ഇറക്കിയത്.'' (അൽ ഫുയൂളാത്തു റബ്ബാനിയ്യ ഫിൽ മആസിരി വൽ ഒൗറാദിൽ ക്വാദിരിയ്യ പേ. 47).


"ബഹ്ജത്തുൽ അസ്റാർ' എന്ന ഗ്രന്ഥത്തിലും ഇത് കാണാവുന്നതാണ്. ചുരുക്കത്തിൽ, സൂഫികൾക്കും ശീഇകൾക്കും തമ്മിൽ വിയോജിപ്പിനേക്കാൾ യോജിപ്പാണ് കാണുന്നത്. അഹ്ലുസ്സുന്നയുടെ വിശ്വാസാനുഷ്ഠാനങ്ങൾക്ക് നിരക്കാത്തതും ഉത്തമ നൂറ്റാണ്ടുകളിൽ പ്രചാരത്തിലില്ലാത്തതും സ്വഹാബികൾക്ക് പരിചയമില്ലാത്തതുമായ നവ നിർമിതികൾ സുന്നി സമൂഹത്തിൽ പ്രചരിച്ചത് സൂഫികൾ മുഖേനയാണെങ്കിൽ അത് അവർക്ക് ലഭിച്ചത് ശിയാക്കളിൽ നിന്നും ഭാരതീയ പേർഷ്യൻ, യവന കൈ്രസ്തവ ചിന്തകളിൽ നിന്നുമാണെന്ന് കാണാവുന്നതാണ്.

1 comment:

Unknown said...

ماشاء الله رفع الله قدرك وزادك الله علمك علوم دقيقة....

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal