} -->

സ്വാതന്ത്രസമരത്തിൽ മുസ്ലീംകളുടെ സംഭാവനകൾ (1799 – 1947)





സ്വാതന്ത്രസമരത്തിൽ മുസ്ലീംകളുടെ സംഭാവനകൾ (1799 – 1947)
ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി

1799ൽ ടിപ്പുസുൽത്താന്റെ രക്തസാക്ഷ്യം ഇന്ത്യയുടെ ചരിത്രത്തെ മാറ്റിമറിച്ച സംഭവമായിരുന്നു. അടുത്ത കാലത്തൊന്നും രാജ്യത്തിന് സ്വാതന്ത്രം ലഭിക്കുമെന്ന പ്രത്യാശ അതോടെ അസ്തമിച്ചു. ഇന്ത്യ പൂർണ്ണമായും വൈദേശിക ശക്തികളുടെ പിടിയിലകപ്പെട്ടു. ടിപ്പുവിനെപ്പോലെ ആത്മധൈര്യവും ദേശക്കൂറും ഉൾക്കാഴ്ച്ചയുള്ള ഒരു നേതാവിനെ രാഷ്ട്രം ഇതിന് മുമ്പ് ദർശിച്ചിരുന്നില്ല. ഇംഗ്ലീഷുകാർ അദ്ദേഹത്തെ ഭയപ്പെടുകയും തങ്ങളുടെ ഏറ്റവും വലിയ പ്രതിയോഗിയായി കണക്കാക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ലക്ഷ്യ സാക്ഷാൽക്കാരത്തിനു മുമ്പിലുള്ള ഏറ്റവും വലിയ വിലങ്ങു തടി ടിപ്പുസുൽത്താൻ അയിരുന്നു. അദ്ദേഹം കൊല്ലപ്പെട്ട ദിവസം ജനറൽ ഹാരിസ് തന്റെ മൃതശരീരത്തിനു മുമ്പിൽ നിന്നുകൊണ്ട് പറഞ്ഞത് “ഇന്ന് മുതൽ ഇന്ത്യ നമ്മുടെതാണ്” എന്നായിരുന്നു. അഥവാ യാതൊരു തടസ്സവുമില്ലാതെ ഇന്ന് മുതൽ ഇന്ത്യ നമുക്ക് ഉടമപ്പെട്ടിരിക്കുന്നുവെന്നത്ഥം. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി വെല്ലസ്ലി പ്രഭുവും ഇക്കാര്യം തുറന്നുപറഞ്ഞു.
മുസ്ലീം ഭരണത്തിന് അന്ത്യം കുറിച്ച്കൊണ്ട് ബ്രിട്ടീഷുകാർ രാജ്യത്തിന്റെ മേൽ ആധിപത്യമുറപ്പിക്കുന്നത് തങ്ങളുടെ മതത്തിനും സംസ്കാരത്തിനും ഭീഷണിയാണെന്ന് പണ്ഡിതൻമാർ ഗ്രഹിച്ചു. അവരുടെ മേധാവിത്തം തങ്ങളെ അടിമത്തത്തിലേക്ക് നയിക്കുമെന്നവർ കണക്കുകൂട്ടി. സ്വാതന്ത്രത്തിനുവേണ്ടി പരിശ്രമിക്കൽ തങ്ങളുടെ ബാധ്യതയാണെന്നും, ആ മാർഗത്തിൽ വീരമൃത്യു അടക്കമുളള ഏത് തരത്തിലുളള ത്യാഗം സഹിക്കാനും അവർ സന്നദ്ധരായി. ഇന്ത്യ പൂർണ്ണമായും ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിൽ ഞെരിഞ്ഞമർന്നത് അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല. അങ്ങനെ അവർ സാമ്രാജ്യത്വത്തിനെതിരെ ശബ്ദമുയർത്താൻ തുടങ്ങി. ഇൗ ഭീഷണിയെ ചെറുത്തു തോൽപ്പിക്കാൻ അവർ പല വിധേനയും പരിശ്രമിച്ചു.

1803ൽ ബ്രിട്ടീഷ് ഇൗസ്റ്റ്ഇന്ത്യാ കമ്പനി മേധാവി മുഗൾ രാജാവായിരുന്ന ഷാഹ് ആലമിനോട് ചില കരാറുകളിൽ ഒപ്പുവെപ്പിക്കുകയും “ഭൂമി അല്ലാഹുവിന്റെതും രാജ്യം രാജാവിന്റെതും ഭരണം കമ്പനിയുടെതുമാണെന്നും” പ്രസ്താവിക്കുകയും ചെയ്തു. ഇന്ത്യയുടെ അധികാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പക്കലാണെന്നും രാജാവ് യാതൊരധികാരവുമില്ലാത്ത കേവലമൊരു കാഴ്ചവസ്തുവായിരിക്കുമെന്നർത്ഥം. പണ്ഡിതൻമാർ ഈ ആശയത്തെ എതിർക്കുകയും അവരുടെ തെറ്റായ നയങ്ങൾക്കെതിരിൽ രംഗത്ത് വരികയും ജനങ്ങൾക്കിടയിൽ ദേശീയ വികാരവും മതാവേശവും ജ്വലിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അവർ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരിൽ രംഗത്തിറങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരിൽ മുഗൾ രാജാവിനെ സംരക്ഷിക്കാൻ രംഗത്തു വന്നത് ഷാഹ് വലിയുല്ലാഹ് ദഹ്‌ലവിയുടെ പുത്രൻ ശാഹ് അബ്ദുൽ അസീസ് ദഹ്‌ലവിയായിരുന്നു. ഇന്ത്യ ഇപ്പോൾ യുദ്ധഭൂമിയായി മാറിയിട്ടുണ്ടെന്നും കവർച്ചക്കാരായ ബ്രിട്ടീഷുകാർക്കെതിരെ പോരാടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഫത്‌വ നൽകി. കാരണം കൈകാര്യ കർതൃത്വാവകാശം. (അൽ ഹല്ല് വൽ അഖ്ദ്) ക്രൈസ്തവരായ ബ്രിട്ടീഷുകാരുടെ കൈകളിൽ വരുകയും ഉദ്യോഗസ്ഥരെ നിയമിക്കുന്നതും ഭരണം നിയന്ത്രിക്കുന്നതും അവരാണ്, രാജ്യത്ത്പള്ളികൾ തകർക്കുകയും മുസ്‌ലിംകളെ അവഗണിക്കുകയും ചെയ്യുന്നതിലൂടെ ദാറുൽ ഇസ്ലാം എന്ന അവസ്ഥയിൽ നിന്ന് ഇന്ത്യ ‘ദാറുൽ ഹർബാ’യി മാറിയിരിക്കുകയാണെന്നദ്ദേഹം നിരീക്ഷിച്ചു. ഈ ഫത്‌വ മുസ്‌ലിംകൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. അത് ബ്രിട്ടീഷ് മേധാവിത്വത്തിന് വലിയ പ്രഹരമേൽപ്പിച്ചു. പണ്ഡിതന്മാർ നഗരഗ്രാമങ്ങൾ വ്യത്യാസമില്ലാതെ മുസ്‌ലിംകളെ സമരത്തിന് ആഹ്വാനം ചെയ്യുകയുണ്ടായി. ബ്രിട്ടീഷുകാർ വിലക്കു വാങ്ങിയ ചില പണ്ഡിതന്മാർ ഇതിനെതിരെ രംഗത്തു വരികയും മക്കയിൽ നിന്നു വരെ തങ്ങൾക്കനുകൂലമായി ഫത്‌വകൾ സമ്പാദിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായി.
1780ൽ ശാഹ് അബ്ദുൽ അസീസ് ദഹ്‌ലവി തന്റെ ഖലീഫ സയ്യിദ് അഹ്‌മദ് ശഹീദിനെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയിരുന്ന നവാബ് അമീർ അലി ഖാന്റെ സൈന്യത്തിൽ ചേരാനായി തന്റെ സുഹൃത്തായിരുന്ന ജസ്വന്ത് റാവു ഹേൽക്കറിന്റെ കൂടെ പറഞ്ഞയച്ചു, ബ്രിട്ടീഷുകാർക്കെതിരെയുള്ള സായുധ പോരാട്ടത്തിന്റെ തുടക്കം കുറിച്ച സംഭവമായിരുന്നു അത്. സയ്യിദ് അഹ്‌മദ് ശഹീദ് പത്ത് വർഷത്തോളം അമീർ അലി ഖാന്റെ കൂടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലേർപ്പെട്ടു. പിന്നീട് ബ്രിട്ടീഷുകാരോട് സഖ്യത്തിലേർപ്പെടുന്നതാണ് നല്ലതെന്ന് നവാബ് അമീർ അഭിപ്രായപ്പെട്ടപ്പോൾ അദ്ദേഹം നവാബിന്റെ സൈന്യത്തിൽ നിന്ന് വേർപിരിയുകയാണുണ്ടായത്. പ്രതികൂല സാഹചര്യങ്ങളിലും ശൈഖ് അബ്ദുൽ അസീസ് ദഹ്‌ലവി നിരാശനായില്ല. ധീരതയും നിശ്ചയദാർഢ്യവും കൈമുതലാക്കിയ അദ്ദേഹം തന്റെ പ്രസംഗങ്ങളിൽ ബ്രിട്ടീഷു വിരുദ്ധ വികാരം ജനിപ്പിക്കുകയും സയ്യിദ് അഹ്മദ് ശഹീദിന്റെ കീഴിൽ ഒരു സംഘത്തെ തയ്യാറാക്കുന്നതിന് അവസരമൊരുക്കുകയും ചെയ്തു. 1818ഓടെ മിക്കവാറും പ്രതിരോധ കൂട്ടായ്മകളും നാട്ടു രാജ്യങ്ങളും ബ്രിട്ടന് കീഴടങ്ങുകയുണ്ടായി. ബ്രിട്ടനെ നേരിടാൻ കരുത്തുള്ള ഒരു സംവിധാനവും അവശേഷിപ്പില്ല. സമ്പൂർണ്ണ വിപ്ലവമെന്നും എല്ലാ വ്യവസ്ഥിതികളെയും നിരാകരിക്കുക (ഫക്കു കുല്ലി നിളാം) എന്നതായിരുന്നു സയ്യിദ് അഹ്മദിന്റെ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം വാർദ്ധക്യ സഹജമായ അനാരോഗ്യവും ദുർബലമായ കാഴ്ചശക്തിയുമെല്ലാം പടികൂടിയിട്ടും അബ്ദുൽ അസീസ് ദഹലവി സായുധ വിപ്ലവത്തിന് ഒരു പദ്ധതിയാവിഷ്കരിക്കുകയുണ്ടായി തന്റെ അനുയായികളുടെ സിദ്ധികൾ മനസ്സിലാക്കി ഓരോരുത്തർക്കും അനുയോജ്യമായ ഉത്തരവാദിത്തങ്ങൾ നൽകി. സയ്യിദ് അഹ്മദിനെ മുജാഹിദുകളുടെ നേതാവായി നിശ്ചയിച്ചു. ഇസ്മായിൽ ശഹീദിനെയും ശൈഖ് അബ്ദുൽ ഹയ്യിനെയും സഹായികളും ഉപദേഷ്ടാക്കളുമായി നിയമിച്ചു. അൻപത് പേരടങ്ങുന്ന കൊച്ചു സംഘങ്ങളായി സയ്യിദ് അഹ്മദിന്റെ കീഴിൽ അവർ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് യാത്രയായി, ജനങ്ങളെ ഗ്രസിച്ചിരുന്ന ശിർക്ക് ബിദ്അത്തുകളിൽ നിന്നും അവരെ ശുദ്ധീകരിക്കുക, രാഷ്ട്രത്തെ വൈദേശിക ശക്തികളിൽ നിന്നും മോചിപ്പിക്കുക, മുസ്‌ലിം ഭരണം തിരിച്ചു പിടിക്കുക എന്നിവയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യങ്ങൾ. 1818ൽ ദൽഹിയിൽ നിന്ന് പ്രയാണമാരംഭിച്ച ഈ സംഘം വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങൾക്കിടയിൽ പോരാട്ടവീര്യം പ്രസരിപ്പിച്ചു. ലക്നോവിലെത്തിയ അവർ നാല് മാസം അവിടെ കഴിഞ്ഞു. സംസ്കരണ ശുദ്ധീകരണ ദൗത്യത്തിലേർപ്പെട്ടു. 1821ൽ മുജാഹിദുകൾ അഹ്മദ് ശഹീദിന്റെ നേതൃത്വത്തിൽ നഗരഗ്രാമങ്ങളിൽ സഞ്ചരിച്ച് ഹജ്ജ് കർമ്മം അനുഷ്ഠിക്കാനും ജിഹാദിന് ബൈഅത്ത് ചെയ്യുവാനും പ്രേരിപ്പിച്ചു. പ്രസ്തുത സംഘം ഹജ്ജ് നിർവ്വഹിച്ചു റായ്ബറേലിയിൽ തിരിച്ചെത്തി യുദ്ധത്തിന് തയ്യാറായി. ശൈഖ് ഇസമായിലിനെയും അബ്ദുൽ ഹയ്യിനെയും ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനും ജിഹാദിനും ഹിജ്റക്കും പ്രേരിപ്പിക്കാനും നിയോഗിച്ചു.
1826ൽ അഹ്മദ് ശഹീദിന്റെ കീഴിൽ മുജാഹിദുകൾ റായ് ബറേലിയിൽ നിന്ന് പുറപ്പെട്ടു. രണ്ട് വർഷം അവർ ജിഹാദിനുള്ള ഒരുക്കങ്ങൾ നടത്തി. ഛാർസഭയിലെത്തിയ അവർ മുസ്‌ലിംകളെ പ്രയാസപ്പെടുത്തിയ സിക്കുകാരുമായി സംഘട്ടനത്തിലേർപ്പെട്ടു സിക്കുകാരെ പരാജയപ്പെടുത്തി. 1826ൽ പെഷവാർ തലസ്ഥാനമാക്കി ഒരു ഭരണം സ്ഥാപിച്ചു. സയ്യിദ് അഹ്മദിനെ അമീറുൽ മുഅ്മിനീനായി നിയമിച്ചു. രാജ്യത്തിന്റെ അതിർത്തികളും ജഡ്ജിമാരെയും നിശ്ചയിച്ചു. സഹാബികളുടെ ജീവിിതം അനുസ്മരിപ്പിക്കുന്ന ജീവിതമായിരുന്നു പ്രസ്തുത മുജാഹിദുകളുടേത്.[1] മുസ്‌ലിംകളെ ക്രൂരമായി പീഡിപ്പിച്ചിരുന്ന സിക്ക്കാരുമായി 1831ൽ മുജാഹിദുകൾ ഒരിക്കൽ കൂടി ഏറ്റുമുട്ടി. രൂക്ഷമായ ഏറ്റുമുട്ടലിൽ 1831 മെയ് ഏഴിന് സയ്യിദ് അഹ്മദും തന്റെ ഗുരു സയ്യിദ് ഇസ്മായിൽ ദഹ്‌ലവിയും ബാലാക്കോട്ട് വെച്ച് രക്തസാക്ഷികളായി. ഇന്ത്യയിൽ പ്രഥമമായി മുസ്‌ലിംകൾ നടത്തിയ രാഷ്ട്രീയ മത സംസ്കരണ പ്രസ്ഥാനമായിരുന്നു സയ്യിദ് അഹ്മദ് നയിച്ച ഈ പ്രസ്ഥാനം. അതിന്റെ പ്രതിധ്വനികൾ ഇന്നും അവസാനിച്ചിട്ടില്ല.
സയ്യിദ് അഹ്മദിന്റെയും കൂട്ടാളികളുടെയും രക്തസാക്ഷ്യത്തോടെ സ്വാതന്ത്ര്യ പ്രസ്ഥാനം പരാജയപ്പെട്ടെങ്കിലും 1857ൽ സ്വാതന്ത്ര്യ സമര വിപ്ലവമായി അത് പുനവതരിച്ചു. പണ്ഡിതന്മാരും നേതാക്കളും വർദ്ധിച്ച ആവേശത്തോടു കൂടി രംഗത്തു വന്നു. മുസഫർ നഗറിലെ “ശാമിലി”യായിരുന്നു പുതിയ പോർക്കളം. പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മറ്റൊരു വിപ്ലവത്തിന് നേതൃത്വം നൽകിയത് മുഹമ്മദ് ഖാസിം നാനൂതവി, ഇംദാദുല്ല ഥാനവി, റഷീദ് അഹ്മദ് ഗംഗോഹി എന്നിവരായിരുന്നു. ധീര പോരാളികളായ ഈ പണ്ഡിതന്മാർ ഹാജി ഇംദാദുല്ല യുടെ നേതൃത്വത്തിൽ ഒരു സൈന്യം രൂപീകരിച്ചു. മുഹമ്മദ് മുനീറും ഹാഫിദ് ളാമിനും രണ്ട് ബറ്റാലിയനുകളുടെ നേതൃത്വം ഏറ്റെടുത്തു ഇവരുടെ നേതൃത്വത്തിൽ പോരാളികൾ ‘ഥാനഭവനി’ൽ വെച്ച് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി അതിൽ വിജയിച്ച അവർ അവിടെ ഒരു ഭരണം സ്ഥാപിച്ചു. അവർ അവിടുത്തെ ബ്രിട്ടീഷ് ഗവർണറെ പുറത്താക്കി ഈ വാർത്തയറിഞ്ഞ ബ്രിട്ടീഷുകാർ ആധുനിക യുദ്ധ സാമഗ്രികളുമായി ശാമിലിയിലേക്ക് പുറപ്പെട്ടു. മരങ്ങൾക്ക് പിന്നിൽ പതിയിരുന്ന മുജാഹിദുകൾ അപ്രതീക്ഷിതമായി ബ്രിട്ടീഷ് സൈന്യത്തെ നേരിട്ടു അവർ തങ്ങളുടെ ആയുധം വലിച്ചെറിഞ്ഞ് ഓടി. മുജാഹിദുകൾ ശത്രുക്കളുടെ പീരങ്കികൾ കൈവശപ്പെടുത്തി പിന്നീട് ശാമിലിയിൽ വെച്ച് അവർ ശത്രുക്കളുമായി ഏറ്റുമുട്ടി. അതിൽ സ്ത്രീകളും കുട്ടികളുമടക്കം ആബാല വൃദ്ധം ജനങ്ങളും പങ്കെടുത്തു. എന്നാൽ വിപ്ലവകാരികൾ പരാജയപ്പെടുകയും ബ്രിട്ടീഷുകാർ ദൽഹി കീഴടക്കുകയും ചെയ്ത വാർത്തയാണ് പിന്നീടറിഞ്ഞത്. ആയുധം വെച്ച് രക്ഷപ്പെടുകയല്ലാതെ മുജാഹിദുകൾക്ക് മുമ്പിൽ മറ്റു മാർഗമുണ്ടായിരുന്നില്ല. ഹാജി ഇംദാദുല്ല മക്കയിലേക്ക് നാടുവിട്ടു. റഷീദ് അഹ്മദ് ഗംഗോഹി ആറു മാസം ജയിലിലടക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. മുഹമ്മദ് ഖാസിം നാനൂതവി പൊതുമാപ്പ് പ്രഖ്യാപിക്കുന്നത് വരെ ഒളിവു ജീവിതം നയിച്ചു.
1857ലെ വിപ്ലവം ഹിന്ദുക്കളും മുസ്‌ലിംകളും തോളോട് തോൾ ചേർന്ന് നയിച്ച വിപ്ലവമായിരുന്നു. മുസ്‌ലിംകൾ മറ്റേവരെക്കാളും ഇതിൽ സജീവമായിരുന്നു. സയ്യിദ് അഹ്മദ് ശഹീദിന്റെ അനുയായികളായിരുന്ന മുജാഹിദുകളും ഇതിൽ പങ്കെടുത്തിരുന്നു. ഇന്നതമായ സമരവീര്യത്തിനുടമകളായ പണ്ഡിതന്മാരായിരുന്നു അതിന് നേതൃത്വം നൽകിയത്. സാദിഖ് പൂരിലെ അഹ്‌ലുൽ ഹദീസ് പക്ഷക്കാരായ മൗലാനാ അഹ്മദുല്ല ഖാൻ, മൗലാനാ ലിയാഖത്ത് അലി തുടങ്ങിയവർ ഈ സമരത്തിന് മുന്നിൽ നിന്നവരാണ്. വിധി വൈപരീത്യം കാരണം വിപ്ലവം പരാജയപ്പെട്ടു. ഇന്ത്യ വീണ്ടും നേരിട്ടുള്ള ബ്രിട്ടീഷ് രാജിന് കീഴിലായി. മുസ്‌ലിംകൾക്കിടയിൽ നിരാശ പടർന്നു. എന്നാൽ പണ്ഡിതന്മാർ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോയി. പാശ്ചാത്യരുടെ സാംസ്കാരിക ആക്രമണത്തെ ചെറുത്തു തോൽപ്പിക്കാനും മുസ്‌ലിംകളുടെ ഇസ്‌ലാമിക വ്യക്തിത്വം കാത്തു സൂക്ഷിക്കാനും ദയൂബന്ദിൽ അവർ “ദാറുൽ ഉലൂം മദ്റസ” സ്ഥാപിച്ചു. ഇന്ത്യയിൽ ഇസ്‌ലാമിക വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും നെടുങ്കോട്ടയായി അതിന്നും പരിലസിക്കുന്നു. സയ്യിദ് അഹ്മദ് കൊളുത്തിയ വിപ്ലവത്തിന്റെ കനൽ അടങ്ങിയിരുന്നില്ല. അത് രണ്ട് കൈത്തിരികളായി ദൽഹിയിലും ബീഹാറിലെ സാദിഖ്പൂരിലും ജ്വലിച്ചുകൊണ്ടിരുന്നു. ദൽഹിയിലെ കേന്ദ്രം പഴയ രീതി മാറ്റി പുതിയ ശൈലിയിൽ സ്വാതന്ത്ര്യ സമരമുന്നേറ്റത്തിന് തുടക്കം കുറിച്ചു. സംയുക്ത ദേശീയ പ്രസ്ഥാനത്തിന്റെ പ്രസ്തുത ശൈലിയാണ് പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വീകരിച്ചത്. പഴയ രീതിയിൽ നിലയുറപ്പിച്ച സാദിഖ് പൂരിലെ വിഭാഗം പോരാട്ടങ്ങൾ തുടർന്നു. മുസ്‌ലിംകളെ ജിഹാദിനും ഹിജ്റക്കും അവർ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. 1882ഓടെ ബ്രിട്ടീഷുകാർ അവരെ പൂർണമായും പരാജയപ്പെടുത്തി വിപ്ലവം തച്ചു കെടുത്തി. പിന്നീട് ദുറുൽ ഉലൂമിലെ കാര്യദർശിയായിരുന്ന മഹ്മൂദ് ഹസൻ ദയൂബന്ദിയുടെ നേതൃത്വത്തിൽ പുതിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം നിലവിൽ വന്നു. ഡോക്ടർ മുഖതാർ അഹ്മദ് അൻസാരി, മൗലാനാ അബുൽ കലാം ആസാദ്, ഹകീം അജ്മൽ ഖാൻ, അബ്ദുൽ ഗഫാർ ഖാൻ, പ്രഫസർ ബറകത്തുല്ല, രാജാ മഹീന്ദർ പ്രതാപ് സിംഗ്, ഹർദയാൽ സിംഗ്, രാംചന്ദ്ര, ശൈഖ് ഉബൈദുല്ലാ സിന്ധി, ഹുസൈൻ അഹ്മദ് മദനി എന്നിവർ ഇതിന്റെ നേതൃത്വ നിരയിലുണ്ടായിരുന്നു. വളരെ ആസൂത്രിതവും രഹസ്യ സ്വഭാവവുമുള്ള ഈ പ്രസ്ഥാനത്തിന് രാജ്യവ്യാപകമായ പിന്തുണയുണ്ടായിരുന്നു. കൂടാതെ, അഫ്ഗാനിസ്ഥാൻ, തുർക്കി, ജർമനി എന്നിവയും ഈ വിപ്ലവ പ്രസ്ഥാനത്തെ സഹായിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കാൻ വേണ്ടി നിലവിൽ വന്ന ഈ പ്രസ്ഥാനം ലക്ഷ്യസാക്ഷാത്കാരത്തിനായി ശൈഖുൽ ഹിന്ദ് തന്റെ ശിഷ്യനായ മൗലാനാ ഉബൈദുല്ലയെയും മഹേന്ദ്ര പ്രതാപ് സിംഗ്, പ്രഫസർ ബറകത്തുല്ലാ ഖാൻ എന്നിവരെയും അഫ്ഗാനിലേക്കയച്ചു. അവിടെയവർ താൽക്കാലിക ഇന്ത്യൻ ഭരണകൂടം സ്ഥാപിച്ചു. ജർമ്മനി, തുർക്കി, റഷ്യ എന്നിവരുമായി കരാറിലേർപ്പെട്ടു. പുറത്ത് നിന്ന് ശക്തമായ ആക്രമണം നടത്തി ഇന്ത്യയിൽ ബ്രിട്ടീഷ് വിരുദ്ധ സമരം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ ഈ പദ്ധതി മണത്തറിഞ്ഞ ബ്രിട്ടീഷുകാർ യോദ്ധാക്കളുടെ സമരവഴിയുടെ ഭൂപടം മനസ്സിലാക്കി ശൈഖുൽ ഹിന്ദിനെ പിടികൂടി മാൾട്ടയിലേക്ക് നാടു കടത്തി. അങ്ങനെ ഈ സ്വാതന്ത്ര്യ പ്രസ്ഥാനവും പരാജയപ്പെട്ടു. സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് ഫൗജ് (INA) പോലുള്ള പ്രസ്ഥാനങ്ങൾക്ക് ഈ വിപ്ലവ പ്രസ്ഥാനം വഴിതെളിയിച്ചു.
ഇതുകൊണ്ടൊന്നും പണ്ഡിതന്മാർ സ്വാതന്ത്ര്യപോരാട്ടങ്ങളിൽ നിന്ന് പിന്നോട്ടുപോയില്ല. അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സജീവമായി. മൗലാനാ ഹുസൈൻ അഹ്മദ് മദനി, മൗലാനാ ആസാദ്, അബ്ദുൽ ഖാദിർ ലുധിയാൻവി കേരളത്തിൽ സയ്യിദ് ഫസൽ ഉമർ ഖാദി, ആലി മുസ്‌ലിയാർ, കെ.എം. മൗലവി, ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാർ, ഇ. മൊയ്തു മൗലവി എന്നിവർ ഉദാഹരണം.
ഖിലാഫത്ത് പ്രസ്ഥാനം
1914ൽ ബ്രിട്ടൻ ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ രണ്ടാം ലോകയുദ്ധം ആരംഭിച്ചു. തുർക്കി ജർമനിയുടെ പക്ഷം ചേർന്നു. ബ്രിട്ടന്റെ കൂടെ കൂടി അമേരിക്കയും സഖ്യകക്ഷികളും യുദ്ധത്തിൽ ജയിച്ചു. ബ്രിട്ടൻ തുർക്കിക്കെതിരിൽ ശക്തമായ നിലപാടെടുത്തു. അതിനെ പല കഷ്ണങ്ങളാക്കി ഉസ്മാനിയ ഖിലാഫത്തിനെ തകർത്തു ഇന്ത്യൻ മുസ്‌ലിംകളെ ഇത് വല്ലാതെ പ്രകോപിതരാക്കി. മൗലാനാ മുഹമ്മദലി, മൗലാനാ ശൗകത്ത് അലി, മൗലാനാ ആസാദ് എന്നിവരുടെ നേതൃത്വത്തിൽ ഉസ്മാനിയ ഖിലാഫത്തിനെ പിന്തുണക്കാൻ 1919ൽ അവർ ഖിലാഫത്ത് പ്രസ്ഥാനം രൂപീകരിച്ചു. ഇംഗ്ലീഷുകാരെ ബഹിഷ്കരിക്കാൻ അവർ ആഹ്വാനം ചെയ്തു. മഹാത്മാ ഗാന്ധിയും ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചു. നിസ്സഹകരണ പ്രസ്ഥാനവുമായി അതിനെ ബന്ധിപ്പിച്ചു. മുസ്‌ലിംകളെയും ഹിന്ദുക്കളെയും ഒന്നിപ്പിക്കാൻ ഈ പ്രസ്ഥാനത്തിന് സാധിച്ചുവെങ്കിലും തുർക്കിയുടെ പതനത്തോടെ അത് കാലയവനികക്കുള്ളിൽ മറഞ്ഞു.
ചുരുക്കത്തിൽ പൊതുജനങ്ങൾക്കിടയിൽ ദേശീയ ബോധവും ഹിന്ദു മുസ്‌ലിം ഐക്യവും സാമ്രാജ്യത്വ വിരോധവും സൃഷ്ടിക്കാൻ പണ്ഡിതന്മാർ നേതൃത്വം നൽകിയ സമരങ്ങൾക്ക് സാധിച്ചു. പലരും അന്തമാനിലേക്കും, മക്കയിലേക്കും, മാൾട്ടയിലേക്കും നാടുകടത്തപ്പെട്ടു. മറ്റു പലരും രാജ്യത്തിനകത്തെ കാരാഗ്രഹങ്ങളിലേക്ക് തള്ളപ്പെട്ടു. ഇന്ത്യയിലെ സ്വാതന്ത്ര്യ സമരചരിത്രം മുസ്‌ലിം പണ്ഡിതന്മാരുമായി ബന്ധപ്പെട്ടതാണ്. ആർക്കും അത് നിഷേധിക്കാനാവില്ല.
റഫറൻസ്
1.       أبو الحسن علي ندوي. إذا هبت ريح الإيمان.
2.       محمد واضح الرشيد الندوي. الإمام أحمد بن عرفات الشهيد.
3.       د. عبد المنعم النمر. كفاح المسلمين في تحرير الهند.
4.       Tarachand. History of the freedom movement in India.
5.       مولانا محمد ميان. علمائى هند كا شاندار ماضي. (أردو).
6.       معراج الندوي. دور العلماء في مكافحة استقلال الهند. ثقافة الهند، يناير 2017.
7.       د. محمد فصل الله شريف. دور العلماء العربية في تحرير بلاد الهند. مجلة اللغة، يناير، 2017.
       




[1] علمائى هند كا شاندار ماضي 2-183

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal