സർവ്വമത സത്യവാദത്തിന്റെ കാണാപുറങ്ങൾ
- ഡോ. അബ്ദുർറഹ്മാൻ ആദൃശ്ശേരി
ഇപ്പോൾ പല മുസ്ലിം രാഷ്ട്രങ്ങളും ഇസ്ലാമിക സംഘടനകളും പരസ്പര സഹവർത്തിത്വം എന്ന ലേബലിൽ പ്രചരിപ്പിക്കുന്ന ആശയം ഇബ്നു അറബിയുടെ ചിന്തകളാണെന്ന് കാണാം. പൗരസ്ത്യ പാശ്ചാത്യ ദർശനങ്ങളുടെ സമന്വയം കൊണ്ടിവരർത്ഥമാക്കുന്നത്. ഇസ്ലാമിക ഭാരതീയ പേർഷ്യൻ ചിന്തകളുടെയും ക്രൈസ്തവ - യഹൂദ ചിന്തകളുടെയും സമ്മിശ്രമായ ഒരു ആദർശത്തെയാണ് ഇസ്ലാമിക ചരിത്രത്തിൽ, സർവമത സത്യവാദത്തിന്റെ ഏറ്റവും വലിയ താത്വികാചാര്യനായ ഇബ്നു അറബി, തന്റെ അദ്വൈതവാദ ചിന്തയിലധിഷ്ഠിതമായ സിദ്ധാന്തങ്ങൾ മെനഞ്ഞെടുത്തത് പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളിലും ദൈവിക സാന്നിധ്യം (തജല്ലിഇലാഹി വാദം), പ്രപഞ്ചത്തിലെ ദൈവിക നിശ്ചയം (ഇറാദഇലാഹിയ്യ) തുടങ്ങിയ സൂഫിവാദങ്ങൾ വ്യാഖ്യാനിച്ചു കൊണ്ടാണ്. ഈ പ്രപഞ്ചത്തിൽ ഒരേ ഒരു ആരാധ്യൻ മാത്രമാണുള്ളതെന്നും അതിനാൽ ആര് ഏത് വസ്തുവിനെ ആരാധിച്ചാലും അവർ യഥാർത്ഥത്തിൽ ആരാധിക്കുന്നത് അല്ലാഹുവിനെ തന്നെയാണെന്നും ഇയാൾ സിദ്ധാന്തിക്കുകയുണ്ടായി. അല്ലാഹുവിനെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ എന്ന് അവൻ വിധിച്ചിരിക്കുന്നു. (അൽ ഇസ്റാഅ്: 24) എന്ന സൂക്തത്തെ അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കുകയില്ലെന്നാണ് തന്റെ അകംപൊരുൾ (ബാഥിനി) തഫ്സീറിൽ വ്യാഖ്യാനിച്ചിരിക്കുന്നത്. അഥവാ നിങ്ങൾ ഏത് ആരാധ്യന്മാർക്ക് ആരാധനകൾ അർപ്പിച്ചാലും നിങ്ങൾ അല്ലാഹുവിനെ തന്നെയാണ് ആരാധിക്കുന്നതെന്നർത്ഥം. ശിർക്ക് അഥവാ ബഹുദൈവാരാധന എന്ന വസ്തുതയെ തന്നെ നിരാകരിക്കുകയും സർവ്വമത സത്യവാദത്തിന് സൈദ്ധാന്തിക അടിത്തറ പാകുകയുമാണ് ഇതിലൂടെ ഇബ്നു അറബി ലക്ഷ്യം വെക്കുന്നത്.